Kerala
സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമാണം: മാത്യു കുഴൽനാടൻ എം എൽ എയെ ഇ ഡി ചോദ്യം ചെയ്തേക്കും
സ്ഥലത്തിന്റെ മുൻ ഉടമയെ ചോദ്യം ചെയ്തു

ഇടുക്കി | ചിന്നക്കനാലിൽ സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ച കേസിൽ ഇ ഡി അന്വേഷണം. മാത്യു കുഴൽനാടൻ എം എൽ എയെ ഉടൻ ചോദ്യം ചെയ്തേക്കും. സ്ഥലത്തിന്റെ മുൻ ഉടമയെ ചോദ്യം ചെയ്തു. 50 സെന്റ് സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്നാണ് പരാതി. ഇതിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡിയും അന്വേഷണം തുടങ്ങിയത്.
ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂനിറ്റ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16ാം പ്രതിയാണ് മാത്യുകുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്. ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നാണ് വിജിലൻസ് എഫ് ഐ ആർ.
2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് ഒന്നാം പ്രതി. ഇടുക്കി ചിന്നക്കനാലിലെ ‘കപ്പിത്താൻ റിസോർട്ട്’ പ്രവർത്തിക്കുന്ന മാത്യുക്കുഴൽ നാടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമിയടക്കം കൈയേറി റിസോർട്ട് നിർമിച്ചെന്ന് കണ്ടെത്തുകയും തുടർന്ന് റവന്യൂ വകുപ്പും കേസ് എടുക്കുകയും ചെയ്തിരുന്നു.