Connect with us

National

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം: ഇന്ധന വില വര്‍ധനക്ക് ആലോചനയില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍

നിലവില്‍ 25 ദിവസത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച ഇന്ധന സ്റ്റോക്കും രാജ്യത്തുണ്ടെന്നും സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി  | മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന വില ഉടന്‍ വര്‍ധിപ്പിക്കാന്‍ ആലോചന ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 25 ദിവസത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച ഇന്ധന സ്റ്റോക്കും രാജ്യത്തുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ അസംസ്‌കൃത എണ്ണ, എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് മറ്റു രാജ്യങ്ങളെ സമീപിക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്ത് 25 ദിവസത്തെ അസംസ്‌കൃത എണ്ണ സ്റ്റോക്കും 25 ദിവസത്തെ പെട്രോള്‍, ഡീസല്‍ സ്്റ്റോക്കുമുണ്ട്. ഇന്ത്യയില്‍ ആകെ 8 ആഴ്ചത്തേയ്ക്കുള്ള അസംസ്‌കൃത എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും ശേഖരമായി ഉണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 40 ശതമാനം മാത്രമാണ് ഹോര്‍മുസ് കടലിടുക്ക് വഴി വരുന്നത്. ശേഷിക്കുന്നത് മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് വരുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലുള്ള കരാറുകള്‍ അനുസരിച്ച് റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ തുടരുകയാണെന്നും എല്‍പിജി, എല്‍എന്‍ജി വിതരണം ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്താന്‍ ഉടനടി പദ്ധതികളൊന്നുമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

 

---- facebook comment plugin here -----

Latest