Connect with us

Kerala

കെ സുധാകരനെതിരായ കുറ്റപത്രം; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പരാതിക്കാരന്‍

സുധാകരനെതിരായി വന്നിരിക്കുന്ന കുറ്റപത്രം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ളതാണെന്നും ഷമീര്‍ ആരോപിച്ചു.

Published

|

Last Updated

തിരുവനന്തപുരം|പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാപ്രതിയായി പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ അന്വേഷണസംഘത്തിനെതിരെ ആരോപണവുമായി പരാതിക്കാരന്‍ രംഗത്ത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പരാതിക്കാരന്‍ ഷമീര്‍ പറഞ്ഞു. ഇപ്പോള്‍ സുധാകരനെതിരായി വന്നിരിക്കുന്ന കുറ്റപത്രം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ളതാണെന്നും ഷമീര്‍ ആരോപിച്ചു.

തങ്ങള്‍ക്ക് നഷ്ടമായ പണം കണ്ടെത്താന്‍ ഒന്നും ചെയ്യുന്നില്ലെന്നും നീതി കിട്ടുമെന്ന് തോന്നുന്നില്ലെന്നും ഷമീര്‍ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി ആളുകള്‍ മോണ്‍സന്റെ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ട്. അവര്‍ക്കെതിരായ അന്വേഷണവും എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോന്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ കേസില്‍ കെ സുധാകരനെ രണ്ടാം പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച്, എറണാകുളം എസിജെഎം കോടതിയില്‍ അല്‍പം മുമ്പാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയില്‍ മൂന്നാം പ്രതിയായി ഉള്ളത് മുന്‍ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം ആണ്.

മോന്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരന്‍ ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നും മോന്‍സന്റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നെന്നും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. കൂടാതെ പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതേസമയം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഇതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്തെത്തി. പോലീസ് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും സുധാകരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നിയമപരമായി നേരിടുമെന്നും വിഡി സതീശന്‍ പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest