Kerala
സഹോദരിയെ തീ കൊളുത്തി കൊലപെടുത്തിയ സഹോദരന് ജീവപര്യന്തം
ഭർത്താവുമായി പിണങ്ങി വീട്ടിൽ മകനുമൊത്ത് താമസിച്ചിരുന്ന സഹോദരി അച്ചു എം നായരെയാണ് മിഥുൻ തീകൊളുത്തി കൊലപ്പെടുത്തിയത്.

കൊല്ലം | സഹോദരിയെ തീകൊളുത്തി കൊലപെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം ശിക്ഷ. കടയ്ക്കൽ കുമ്മിൾ കണ്ണങ്കോട് വി കെ പച്ച ശ്യാമളാസദനം വീട്ടിൽ മിഥുനാ (36)ണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജ് വി. ഉദയകുമാർ ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനൊപ്പം രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടക്കാത്ത പക്ഷം ഒരു വർഷം കൂടി തടവനുഭവിക്കണം.
2018ലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവുമായി പിണങ്ങി വീട്ടിൽ മകനുമൊത്ത് താമസിച്ചിരുന്ന സഹോദരി അച്ചു എം നായരെയാണ് മിഥുൻ തീകൊളുത്തി കൊലപ്പെടുത്തിയത്. അച്ചുവിന് ഇവരുടെ ബന്ധുവുമായി ഉണ്ടായ അടുപ്പമാണ് ക്രൂരകൃത്യത്തിലേക്ക് സഹോദരനെ നയിച്ചത്.
അച്ചുവുമായി അടുപ്പത്തിലുള്ള യുവാവ് ഗൾഫിൽ പോകുന്നതിനു മുമ്പ് യാത്ര പറയാൻ വീട്ടിൽ വന്നത് ഇരുവരുടെയും ബന്ധത്തിൽ താൽപര്യമില്ലാതിരുന്ന സഹോദരൻ കാണാനിടയായി. ഇതിൽ രോഷം കൊണ്ട് പ്രതി അച്ചുവിനെയും യുവാവിനെയും മർദ്ദിച്ചു. തുടർന്ന് കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന അച്ചുവിനെ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
കടയ്ക്കൽ കോടതിയിൽ അഭിഭാഷക ക്ലർക്കായി ജോലി നോക്കിവരികയായിരുന്ന അച്ചു ചികിത്സയിലിരിക്കെ സഹോദരനെതിരെ മൊഴി നൽകിയിരുന്നു. സാരമായി പരുക്കേറ്റ് യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.