Connect with us

Kerala

കൈക്കൂലി കേസ്; ഇടുക്കി കലക്ടറേറ്റിലെ മുന്‍ ക്ലാര്‍ക്കിന് രണ്ട് വര്‍ഷം തടവ്, 10,000 രൂപ പിഴ

9,000 രൂപ കൈക്കൂലിയായി വാങ്ങിയ കേസിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Published

|

Last Updated

ഇടുക്കി | കൈക്കൂലി വാങ്ങിയ കേസില്‍ കലക്ടറേറ്റിലെ ക്ലാര്‍ക്കായിരുന്ന എസ് സോവിരാജിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. 9,000 രൂപ കൈക്കൂലിയായി വാങ്ങിയ കേസിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2007 ഡിസംബറില്‍ മണല്‍ കടത്ത് പിടികൂടുന്നതിന് നിലവിലുണ്ടായിരുന്ന ഇടുക്കി കലക്ടറേറ്റിലെ പ്രത്യേക സ്‌ക്വാഡിലെ അംഗമായിരുന്ന സോവിരാജ്, പാസുള്ള മണലുമായെത്തിയ ലോറി തടഞ്ഞുനിര്‍ത്തി പാസ് പരിശോധിക്കുകയും തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ഡ്രൈവര്‍ ലൈസന്‍സ് തിരികെ ചോദിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ എഴുതി നല്‍കിയശേഷം അന്നേദിവസം വൈകിട്ട് പൈനാവിലുള്ള ക്വാര്‍ട്ടേഴ്സില്‍ വന്നുകാണാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ക്വാര്‍ട്ടേഴ്സില്‍ എത്തിയ ഡ്രൈവറോട് പാസില്ലാതെ തുടര്‍ന്നും കൂടുതല്‍ മണല്‍ കടത്താന്‍ സഹായിക്കാമെന്നും ലൈസന്‍സ് വിട്ടു നല്‍കുന്നതിനായി 20,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ 9,000 രൂപയായി കുറച്ചുനല്‍കി. ആദ്യഗഡുവായി 4,000 രൂപ കൈപ്പറ്റുകയും ചെയ്തു. അവശേഷിക്കുന്ന 5,000 രൂപയുമായി വരുന്ന സമയത്ത് ലൈസന്‍സ് വിട്ടുനല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്.

തുടര്‍ന്ന് പരാതിക്കാരന്‍ അന്നത്തെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി ആയിരുന്ന അലക്സ് എം വര്‍ക്കിയെ കണ്ട് വിവരമറിയിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി രണ്ടാം ഗഡുവായ 5,000 രൂപ പൈനാവില്‍ വച്ച് വാങ്ങവെ സോവിരാജിനെ കൈയോടെ പിടികൂടുകയുമായിരുന്നു.

ഇടുക്കി വിജിലന്‍സ് യൂണിറ്റ് മുന്‍ ഡി വൈ എസ് പി. പി ടി കൃഷ്ണന്‍കുട്ടിയാണ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി എ സരിത ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍ അഭ്യര്‍ഥിച്ചു.

 

---- facebook comment plugin here -----

Latest