Connect with us

cough syrup

ഇന്ത്യൻ നിർമിത കഫ് സിറപ് കഴിച്ച് ഗാംബിയയിൽ കുഞ്ഞുങ്ങളുടെ മരണം: കേന്ദ്രം അന്വേഷണം തുടങ്ങി

ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് തരം കഫ് സിറപ്പുകൾക്കെതിരേയാണ് മുന്നറിയിപ്പ്.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ നിർമിത കഫ് സിറപ്പിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് കേന്ദ്ര സർക്കാർ. ഗാംബിയയിൽ 66 കുട്ടികൾ ഗുരുതര വൃക്കരോഗം വന്ന് മരിച്ചത് ഈ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് തരം കഫ് സിറപ്പുകൾക്കെതിരേയാണ് മുന്നറിയിപ്പ്.

സെപ്തംബര്‍ 26നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ)യെ ഡബ്ല്യു എച്ച് ഒ ഇതുസംബന്ധിച്ച അറിയിച്ചത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉടനെ ഹരിയാന അധികൃതരുമായി ബന്ധപ്പെടുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ് വൃക്കരോഗം ബാധിച്ച് മരിച്ചത്. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് മരുന്നുകളിലും ഗുരുതര വൃക്ക പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിൽ ഗാംബിയയിൽ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കണ്ടെത്തിയതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യു എച്ച് ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. മരുന്നിന്റെ വിതരണം നിർത്തിവെക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.