Connect with us

Kerala

വിളര്‍ച്ച കണ്ടെത്തല്‍, സൗജന്യ ചികിത്സ; രണ്ടര ലക്ഷം കടന്ന് 'വിവ കേരളം'

കാമ്പയിനിലൂടെ അനേകം പേരിലെ മറഞ്ഞിരുന്ന അനീമിയ കണ്ടെത്താനും ചികിത്സ നല്‍കാനും സാധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം | വിളര്‍ച്ച മുക്ത കേരളത്തിനായി നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ്. 15 മുതല്‍ 59 വയസ് വരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയുമാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. കാമ്പയിനിലൂടെ അനേകം പേരിലെ മറഞ്ഞിരുന്ന അനീമിയ കണ്ടെത്താനും ചികിത്സ നല്‍കാനും സാധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കാമ്പയിനിലൂടെ 5,845 പേര്‍ക്കാണ് ഗുരുതര അനീമിയ കണ്ടെത്താനായത്. 50,121 പേര്‍ക്ക് സാരമായ അനീമിയയും 51,816 പേര്‍ക്ക് നേരിയ അനീമിയയും കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കിടയിലും അനീമിയ കണ്ടെത്തി. നേരിയ അനീമിയ ബാധിച്ചവര്‍ക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം നല്‍കുന്നു. സാരമായ അനീമിയ ബാധിച്ചവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ചികിത്സ നല്‍കുന്നു. ഗുരുതര അനീമിയ ബാധിച്ചവര്‍ക്ക് താലൂക്ക്, ജില്ലാതല ആശുപത്രികള്‍ വഴി ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിവരുന്നതായും മന്ത്രി അറിയിച്ചു.

പൊതുജനാരോഗ്യ രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ ഇടപെടലുകളിലൊന്നാണ് ‘വിവ കേരളം’. ഗ്രാമീണ, നഗര, ട്രൈബല്‍, തീരദേശ മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് കാമ്പയിന്‍ സംഘടിപ്പിച്ചു വരുന്നത്. ഹീമോഗ്ലോബിനോ മീറ്റര്‍ ഉപയോഗിച്ച് നടത്തുന്ന ക്യാമ്പുകളിലൂടെയും ആരോഗ്യ സ്ഥാപനങ്ങള്‍ വഴിയുള്ള പരിശോധനകള്‍ വഴിയുമാണ് വിവ കേരളം സംഘടിപ്പിച്ചു വരുന്നത്.

വിവിധ സ്ഥാപനങ്ങള്‍, അങ്കണ്‍വാടി പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രത്യേക കാമ്പയിനും നടത്തി. 15 മുതല്‍ 18 വയസ് വരെയുള്ള വിദ്യാര്‍ഥിനികളെ ആര്‍ ബി എസ് കെ നഴ്സുമാര്‍ വഴി പരിശോധന നടത്തി വരുന്നു. അനീമിയക്ക് പ്രധാന കാരണമായ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്നു.

സബ് സെന്ററുകള്‍, അങ്കണ്‍വാടി പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവ വഴി ശക്തമായ അവബോധവും നല്‍കി വരുന്നു. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടുകളിലേക്കും നയിക്കും. നേരത്തെ അനീമിയ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ സങ്കീര്‍ണതയിലേക്ക് പോകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Latest