Connect with us

National

ഭീകരരില്‍ നിന്നു പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് പോലീസ് സ്‌റ്റേഷനില്‍ പൊട്ടിത്തെറിച്ചു; ഏഴു മരണം, 20 പേര്‍ക്ക് പരിക്ക്

നൗഗാം പോലീസ് സ്റ്റേഷനില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ (എഫ് എസ് എല്‍) സംഘവും പോലീസും സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ നൗഗാം പോലിസ് സ്റ്റേഷനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഏഴു മരണം. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു.

ഫരീദാബാദില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടന വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരില്‍ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീല്‍ദാര്‍ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
നൗഗാം പോലീസ് സ്റ്റേഷനില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ (എഫ് എസ് എല്‍) സംഘവും പോലീസും സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി.

സ്‌ഫോടനത്തില്‍ പോലീസ് സ്റ്റേഷന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തില്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും ഷേര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പ്രവേശിപ്പിച്ചു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നൗഗാമിലെത്തി പ്രദേശം വളഞ്ഞു. നൗഗാമിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ) ആണ് പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ പോസ്റ്ററുകള്‍ പതിച്ചുവെന്ന കേസ് കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രഫഷണലുകളെ പോലീസ് പിടികൂടി. പിന്നാലെയാണ് നവംബര്‍ 10ന് ഡല്‍ഹി ചെങ്കോട്ടക്ക് സമീപം സ്‌ഫോടനം നടന്നത്. ഏകദേശം 3000 കിലോയിലേറെ അമോണിയം നൈട്രേറ്റാണ് പിടികൂടിയിരുന്നത്.

 

---- facebook comment plugin here -----

Latest