Connect with us

National

ഇസ്രാഈലിലെ തങ്ങളുടെ ഹൈഫ തുറമുഖത്തിന് കേടുപറ്റിയിട്ടില്ലെന്ന് അദാനി

ഹൈഫ തുറമുഖത്തെയും സമീപത്തുള്ള എണ്ണ ശുദ്ധീകരണശാലയെയും ഇറാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ ഗൗതം അദാനിയുടെ ഇസ്‌റാഈലിലെ ഹൈഫ തുറമുഖത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു. ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഹൈഫ തുറമുഖത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന വാര്‍ത്തകള്‍ കമ്പനി നിഷേധിച്ചു.

ഹൈഫ തുറമുഖത്ത് ചരക്ക് നീക്കം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. ഹൈഫ തുറമുഖത്തെയും സമീപത്തുള്ള എണ്ണ ശുദ്ധീകരണശാലയെയും ഇറാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ അക്രമണം ഹൈഫ തുറമുഖത്തെ ബാധിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് സി എഫ് ഒ ജുഗീഷന്ദര്‍ റോബി സിംഗ് സ്ഥിരീകരിച്ചു. തുറമുഖത്തെ കെമിക്കല്‍ ടെര്‍മിനലില്‍ സ്‌ഫോടക വസ്തുക്കളുടെ ഭാഗങ്ങള്‍ വന്നു വീണെന്നും എന്നാല്‍ ആഘാതമൊന്നും സംഭവിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തുറമുഖത്തിനോ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു നാശനഷ്ടവും വരുത്തിയിട്ടില്ല. തുറമുഖത്ത് ഇപ്പോള്‍ എട്ട് കപ്പലുകളുണ്ടെന്നും ചരക്ക് നീക്കം സാധാരണ നിലയിലാണെന്നും കമ്പനി വ്യക്തമാക്കി. തുറമുഖത്ത് ഏകദേശം 700 ജീവനക്കാരുണ്ട്. കണ്ടെയ്നറുകള്‍, ബള്‍ക്ക്, ബ്രേക്ക്ബള്‍ക്ക്, സിമന്റ്, ജനറല്‍ കാര്‍ഗോ എന്നിവയുള്‍പ്പെടെ വ്യത്യസ്ത തരം കാര്‍ഗോകള്‍ ഉണ്ട്. ഇസ്‌റാഈല്‍ സര്‍ക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറമുഖം സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും കമ്പനിഅറിയിച്ചു. ഇസ്‌റാഈലിന്റെ ഇറക്കുമതിയുടെ 30 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്ന ഹൈഫ തുറമുഖം നിര്‍ണായക സമുദ്ര കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. തുറമുഖത്തിന്റെ 70 ശതമാനം വിഹിതവും നിയന്ത്രിക്കുന്നത് അദാനി പോര്‍ട്‌സാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ശനിയാഴ്ച രാത്രിമുതല്‍ ഇറാന്‍ ഇസ്‌റാഈലില്‍ കടുത്ത ആക്രമണം നടത്തിയത്.

Latest