Connect with us

Kerala

നിരവധി മോഷണക്കേസുകളിലെ പ്രതി തൊണ്ടി സഹിതം പിടിയിൽ

കോഴിക്കോട്, ചങ്ങനാശേരി എന്നിവടങ്ങില്‍ നിന്നും മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകൾ ഇയാളില്‍ നിന്ന് കണ്ടെടുത്തു

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് നിരവധി മോഷണക്കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച മോഷ്ടാവ് തൊണ്ടി സഹിതം പിടിയിൽ. കടപ്ര മാന്നാര്‍ ഇളമത മഠത്തില്‍ വീട്ടില്‍ സാജന്‍ തോമസ് (36) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. കോഴിക്കോട്, ചങ്ങനാശേരി എന്നിവടങ്ങില്‍ നിന്നും മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.

ആറാട്ടുപുഴ റോഡില്‍ എസ് ബി ഐ എ ടി എം കൗണ്ടറിനു സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. കൗണ്ടറിന് സമീപം നിന്ന ഇയാൾ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ച് മോട്ടോർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ഫോണുകളടക്കം പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ സ്ഥലപ്പേര് മാറ്റിപ്പറഞ്ഞ് തെറ്റിധരിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു.

ചോദ്യം ചെയ്യലിൽ, ബാഗിൽ കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചവയാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. രണ്ടെണ്ണം ചങ്ങനാശ്ശേരിയില്‍ നിന്നും, രണ്ടെണ്ണം കോഴിക്കോട് നിന്നും മോഷ്ടിച്ചതാണെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.

പ്രതിയുമായി പോലീസ് ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ തെളിവെടുപ്പ് നടത്തി. ഫോണുകളുടെ ഉടമകളെ കണ്ടെത്താന്‍, ഇവയുടെ ഐ എം ഇ ഐ നമ്പരുകള്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന് കൈമാറിയതായി പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയുടെ പേരില്‍ സംസ്ഥാനത്ത് വിവവിധയിടങ്ങളിലായി 11 മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Latest