Connect with us

Kerala

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജനകീയ ജലബജറ്റുമായി 94 ഗ്രാമ പഞ്ചായത്തുകള്‍; പ്രകാശനം ഏപ്രില്‍ 12ന്

ഒരു പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബജറ്റ്.

Published

|

Last Updated

തിരുവനന്തപുരം | നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് 94 ഗ്രാമ പഞ്ചായത്തുകളില്‍ ജലബജറ്റ് തയ്യാറായി. ലോക ജലദിനമായ നാളെയോ അടുത്ത ദിവസങ്ങളിലോ ഈ പഞ്ചായത്തുകളില്‍ ജലബജറ്റ് അടിസ്ഥാനമാക്കിയുള്ള അവതരണവും ജലസഭയും സംഘടിപ്പിക്കും. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഓരോ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകളിലാണ് ജലബജറ്റ് തയ്യാറായത്. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് ലോക ജലദിനത്തില്‍ പൂര്‍ത്തിയാവുന്നത്.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, കൊല്ലം ജില്ലയിലെ മുഖത്തല, പത്തനംതിട്ടയിലെ മല്ലപ്പള്ളി, ആലപ്പുഴയിലെ മാവേലിക്കര, കോട്ടയത്തെ ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ ഇടുക്കി, എറണാകുളത്തെ മുളന്തുരുത്തി, തൃശൂരിലെ ചൊവ്വന്നൂര്‍, പാലക്കാട്ടെ ചിറ്റൂര്‍, മലപ്പുറത്തെ കൊണ്ടോട്ടി, കോഴിക്കോട്ടെ കുന്ദമംഗലം, വയനാട്ടിലെ മാനന്തവാടി, കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളുമാണ് ജലബജറ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്. അതത് ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച പരിശീലനം ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ ജനകീയ പ്രവര്‍ത്തനത്തിലൂടെയാണ് ജലബജറ്റുകള്‍ തയ്യാറാക്കിയത്. ഇതിനെ അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജലസുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

ഒരു പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബജറ്റ്. അടുത്ത മാസം 12 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലബജറ്റിന്റെ പ്രകാശനവും നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പായ ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമ പഞ്ചായത്തുകളിലെ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് മുന്നോടിയായി നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തുന്ന മാരത്തോണ്‍ പ്രക്രിയ പുരോഗമിക്കുകയാണ്.

 

Latest