Connect with us

Kerala

ടി ആര്‍ എസ് എം എല്‍ എമാരുമായി സംസാരിച്ചിട്ടില്ല; ചാക്കിടല്‍ ആരോപണം നിഷേധിച്ച് തുഷാര്‍

തെലങ്കാനയിലെ എം എല്‍ എമാരെ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ തെളിവുകള്‍ കൊണ്ടുവരട്ടെ.

Published

|

Last Updated

തിരുവനന്തപുരം | ടി ആര്‍ എസ് എം എല്‍ എമാരെ ചാക്കിട്ടു പിടിക്കാന്‍ താന്‍ ശ്രമിച്ചതായുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തെലങ്കാനയിലെ എം എല്‍ എമാരെ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം ഉന്നയിച്ചവര്‍ തെളിവുകള്‍ കൊണ്ടുവരട്ടെയെന്നും തുഷാര്‍ പറഞ്ഞു.

തനിക്കെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആളുകള്‍ തന്നോട് സംസാരിക്കാറുണ്ട്. ഇവര്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ഏജന്റുമാരാണോയെന്ന് അറിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടൊപ്പം താന്‍ നില്‍ക്കുന്ന ചിത്രം തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലെ ചിത്രമാണ്. ആ ചിത്രം ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാം. ചന്ദ്രശേഖര റാവു കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ചോദിച്ചപ്പോള്‍ ‘കാണാം’ എന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിക്കു പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം ആരോപിച്ചത്. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. തുഷാറിന്റെ ഏജന്റുമാര്‍ ടി ആര്‍ എസ് എം എല്‍ എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെ സി ആര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. തെളിവുകള്‍ ജുഡീഷ്യറിക്കു കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest