Connect with us

Kerala

കൊച്ചിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവം; ജോര്‍ജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ്

പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

|

Last Updated

കൊച്ചി| തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ജോര്‍ജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ജോര്‍ജിന്റെ വീടിന് സമീപം ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോര്‍ജിന്റെ വീടിനുള്ളില്‍ പോലീസ് രക്തക്കറ കണ്ടെത്തി. വീടിനുള്ളില്‍ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ ജോര്‍ജ് തളര്‍ന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.

രാവിലെ ശൂചീകരണത്തിനായി എത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുട മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു.

വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോര്‍ജെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ജോര്‍ജ് സ്ഥിരം മദ്യപാനിയാണ്. മരിച്ച സ്ത്രീയെ പ്രദേശത്ത് കണ്ടുപരിചയമില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരു പൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മൂടാനാണ് ചാക്ക് വേണ്ടിവന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. മരിച്ച യുവതിയുടെ മുഖം പോലീസ് നാട്ടുകാരെ കാണിച്ചെങ്കിലും ഈ പ്രദേശത്തുകാരിയല്ലെന്നാണ് അവര്‍ പറയുന്നത്.

 

 

Latest