Connect with us

National

കാവിപ്പാര്‍ട്ടി തമിഴ്നാട്ടില്‍ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കും; അമിത്ഷാക്ക് മറുപടിയുമായി ഡി എം കെ

മോദി, അമിത് ഷാ തുടങ്ങിയ സാധാരണക്കാരെ ഡി എം കെ ഭയക്കുന്നില്ല

Published

|

Last Updated

ചെന്നൈ | കാവിപ്പാര്‍ട്ടി തമിഴ്നാട്ടില്‍ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ സാധാരണക്കാരെ ഡി എം കെ ഭയക്കുന്നില്ലെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എ രാജ. മധുരയില്‍ ഭരണകക്ഷിയായ ഡി എം കെയെ അമിത് ഷാ വിമര്‍ശിച്ചതിന് മറുപടിയായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിയുടേതിന് വിരുദ്ധമായ ഒരു പ്രത്യയശാസ്ത്രമാണ് തങ്ങള്‍ക്കുള്ളത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ബി ജെ പി നേതാവിന്റെ പരാമര്‍ശങ്ങള്‍ പച്ചക്കള്ളവും വെറുപ്പുളവാക്കുന്നതും ഭിന്നിപ്പിക്കുന്നതുമാണ്. ദ്രാവിഡ പ്രത്യയശാസ്ത്രം കാവി പ്രത്യയശാസ്ത്രത്തിന് എതിരായതിനാല്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടില്‍ ബി ജെ പിക്ക് കാലുറപ്പിക്കാന്‍ കഴിയില്ല.

എ എ പി മേധാവി അരവിന്ദ് കെജ്രിവാള്‍ എങ്ങനെയാണ് ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നത്. അദ്ദേഹം അഴിമതിയെ മാത്രമേ എതിര്‍ത്തിരുന്നുള്ളൂ. അദ്ദേഹത്തിന് ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നോ. അദ്ദേഹത്തിന് പിന്നില്‍ നേതാക്കള്‍ ഉണ്ടായിരുന്നോ. ഞങ്ങള്‍ അമിത് ഷായെയും മോദിയെയും ഭയപ്പെടുന്നില്ല. എല്ലാത്തിനുമുപരി അവര്‍ സാധാരണക്കാരാണ്. അവരുടെ പിന്നിലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം എല്ലായിടത്തും ആക്രമിച്ച് വിജയിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ് അതിന് ഇവിടെ വിജയിക്കാന്‍ കഴിയാത്തത്. കാരണം ആ പ്രത്യയശാസ്ത്രത്തിന് ഒരു ബദല്‍ നമുക്കുണ്ടെന്നും രാജ വ്യക്തമാക്കി.

ദ്രാവിഡ പ്രത്യയശാസ്ത്രം നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ക്ക് തമിഴ്നാട്ടില്‍ വേരുറപ്പിക്കാന്‍ കഴിയില്ല. ഡല്‍ഹിയോ മഹാരാഷ്ട്രയോ ഹരിയാനയോ പോലയെല്ല. ഇത് തമിഴ്നാടാണ്, ഞങ്ങള്‍ ദ്രാവിഡരാണ് രാജ ആവര്‍ത്തിച്ച് പറഞ്ഞു.