Kerala
വയനാട് തുരങ്ക പാത നിര്‍മ്മാണം: തടസ്സ ഹർജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
നിര്‍മ്മാണ നടപടികൾ തടയരുതെന്നും സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടും.
ന്യൂഡല്‍ഹി| വയനാട് തുരങ്ക പാത നിര്‍മ്മാണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. നിര്‍മ്മാണ നടപടികൾ തടയരുതെന്നും സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്. സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശിയാണ് തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.
2018, 2019, 2024 എന്നീ വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിര്‍മ്മാണം നടക്കുന്നതെന്ന് ആരോപിച്ചാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങള്‍ക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നല്‍കിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹരജി നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പാറ തുരക്കല്‍ പ്രവൃത്തി കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.


