Connect with us

Kerala

വി ഡി സതീശന് ചേരിതിരിഞ്ഞു സ്വീകരണം; അതൃപ്തി പ്രകടമാക്കി രാഹുല്‍ ഗാന്ധി

കെ സി വേണുഗോപാലിനു വേണ്ടി കേന്ദ്ര നേതൃത്വം

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ വി ഡി സതീശന് ചേരിതിരിഞ്ഞു സ്വീകരണം നല്‍കുന്നതില്‍ അതൃപ്തി പ്രകടമാക്കി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയില്‍ അയക്കുന്നതിനുള്ള ആഹ്വാനവും ഹൈക്കമാന്‍ഡ് ഗൗരവമായെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തില്‍ മുഖ്യമന്ത്രിക്കായുള്ള ചരടുവലി തെരുവിലേക്ക് എത്തുന്നതില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി. കെ സി വേണുഗോപാലിനു മുഖ്യമന്ത്രി പദവി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ താല്‍പര്യം എന്നാണ് സൂചന. ഇക്കാര്യത്തില്‍ നേരത്തെ ധാരണയുണ്ടാക്കിയാണ് കെ സി വേണുഗോപാല്‍ തിരഞ്ഞെടുപ്പിനു സാമ്പത്തിക കാര്യങ്ങള്‍ ഒരുക്കിയതും സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കമില്ലാതെ പരിഹരിക്കുന്നതില്‍ ഇടപെട്ടതും എന്നാണ് വിവരം.

മുഖ്യമന്ത്രിയാരെന്നതില്‍ തന്റെ നിലപാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖര്‍ഗെയോട് രാഹുല്‍ ഗാന്ധി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നാണു വിവരം. നിരീക്ഷകരുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും രാഹുല്‍ തീരുമാനം പറയുക. മുഖ്യമന്ത്രി തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്നാണ് നടക്കുന്നത്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളേയും ഘടകകക്ഷികളെയും കേട്ട ശേഷം വി ഡി സതീശനെ വഴക്കിയെടുക്കുന്നതിനുള്ള നടപടികളിലേക്കും കടന്നേക്കും.

മുഖ്യമന്ത്രി പദവി കിട്ടിയില്ലെങ്കില്‍ കെ സി വേണുഗോപാലിനു കീഴില്‍ മന്ത്രി പദവി സ്വീകരിക്കില്ലെന്ന നിലപാടിലാണ് വി ഡി സതീശന്‍. ഇതു കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പിനു കാരണമാകുന്ന സാഹചര്യമുണ്ടാകുമെന്നതിനാല്‍ രാഹുല്‍ ഗാന്ധി മറ്റു തീരുമാനങ്ങളിലേക്കു പോകും. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് തലവേദനയല്ല. ചെന്നിത്തല കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് മുഖ്യമന്ത്രി പദവിക്കായി രംഗത്തിറങ്ങിയതെന്നും സൂചനയുണ്ട്. കേരളത്തില്‍ ചെന്നിത്തലയും വി ഡി സതീശനും തമ്മില്‍ തര്‍ക്കും മൂര്‍ച്ഛിച്ചാല്‍ ഒത്തു തീര്‍പ്പ് മുഖ്യമന്ത്രിയായ കെ സി വേണുഗോപാലിനെ എളുപ്പം പ്രതിഷ്ഠിക്കാമെന്ന തന്ത്രമാണ് കേന്ദ്ര നേതൃത്വം മെനഞ്ഞത്.

എന്നാല്‍ തനിക്ക് മുഖ്യമന്ത്രി പദവി നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ കണ്ടറിയേണ്ടിവരും എന്ന നിലപാടിലാണ് വി ഡി സതീശന്‍. അദ്ദേഹം കേന്ദ്ര നേതാക്കളുമായോ രാഹുല്‍ ഗാന്ധിയുമായോ ഒരു ആശയ വിനിമയത്തിനും ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ജനങ്ങളുടെ പിന്തുണയോടെ ഹൈക്കമാന്‍ഡ് നീക്കം തടയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കേന്ദ്രങ്ങളില്‍ ജനകീയ സ്വീകരണം ഒരുക്കാന്‍ വി ഡി സതീശന്‍ നീക്കം നടത്തുന്നത് എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഈ സ്വീകരണ പരിപാടിയുടെ പിന്നില്‍ വിഭാഗീയ നീക്കമുണ്ടോ എന്ന കാര്യം കേന്ദ്ര നേതൃത്വം നിരീക്ഷിച്ചു വരികയാണ്.

 

Latest