Saudi Arabia
മധ്യപൂർവദേശത്തെ പര്യടനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് സഊദിയിലെത്തും
പ്രസിഡന്റായി ചുമതയേറ്റ ശേഷമുള്ള ആദ്യ നയതന്ത്ര വിദേശ പര്യടനമാണിത്

റിയാദ്|മധ്യപൂർവദേശത്തെ പര്യടനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് സഊദി തലസ്ഥാനമായ റിയാദിലെത്തും.ഗാസയിലെ അടിയന്തര നയതന്ത്ര വിഷയങ്ങളും, ബിസിനസ് കരാറുകളും സംയോജിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ഒരു “ചരിത്രപരമായ” പര്യടനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ നിന്നും സഊദി അറേബ്യയിലേക്ക് യാത്രതിരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപിന്റെ ആദ്യ വിദേശ പര്യടനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണെന്ന പ്രത്യേകത കൂടിയുണ്ട് ഈ സന്ദർശനത്തിന്. മെയ് 12 ന് യുഎസിലെ മേരിലാൻഡിലുള്ള ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്ന്എയർഫോഴ്‌സ് വൺ വിമാനത്തിലാണ് യാത്ര തിരിച്ചിരിക്കുന്നത്. സഊദി അറേബ്യക്ക് പുറമെ ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് രാജ്യങ്ങളും ട്രംപ് സന്ദർശിക്കും. 2017 ലെ യാത്രയിൽ ഇസ്റാഈൽ ഉൾപ്പെടുത്തിരിയിരുന്നെങ്കിലും ഈ വര്ഷത്തെ പ്രഥമ യാത്രയിൽ ഇസ്റാഈൽ ഉൾപെടുത്തിയിട്ടില്ല.സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസിഡന്റിനൊപ്പം സഊദിയിലെത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ഗൾഫ് യാത്രയ്ക്കിടെ ഗാസയിൽ കൂടുതൽ പുരോഗതി പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് പറഞ്ഞു. തന്റെ പര്യടനത്തിൽ മേഖലയിലെ “മൂന്ന് പ്രാഥമിക രാജ്യങ്ങൾ” ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമാസ് ബന്ദിയാക്കി വച്ച അലക്സാണ്ടറെ മോചിപ്പിച്ചതിന് ശേഷം യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരാൻ ഹമാസ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ചർച്ചകൾക്കായി ചൊവ്വാഴ്ച ഖത്തറിലേക്ക് മധ്യസ്ഥരെ അയയ്ക്കുമെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധം വസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഒരു മധ്യസ്ഥനായി ഖത്തർ പ്രധാന പങ്കാണ് വഹിച്ചിരിക്കുന്നത്. അതേസമയം റഷ്യയും ഉക്രെയ്നും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി കൈവരിച്ചാൽ തന്റെ പദ്ധതികൾ മാറ്റിവെച്ച് വ്യാഴാഴ്ച തുർക്കിയിലെ ഇസ്താംബൂളിലേക്ക് യാത്രതിരിക്കുമെന്ന് ട്രംപ് പറഞ്ഞു.