Kerala
ആരും രാജിവെക്കാൻ പോകുന്നില്ല; പ്രതിപക്ഷ ആവശ്യം തള്ളി സി പി എം
മന്ത്രിമാർക്കെതിരെ വലിയ രീതിയിൽ പ്രചാരവേല നടക്കുന്നുവെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം | കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിരുത്തരവാദപരമായ ഇടപെടൽ മൂലമാണെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ സമരത്തിന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ ഗോവിന്ദൻ തള്ളി. ആരും രാജിവെക്കാൻ പോകുന്നില്ലെന്നും നാല് വർഷമായി കേൾക്കുന്നതാണ് രാജി ആവശ്യമെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ ഗോവിന്ദന്റെ പ്രതികരണം.
കെട്ടിടാപകടം ദൗർഭാഗ്യകരമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബത്തിന് ആശ്വാസകരമായ നടപടികളിലേക്ക് സർക്കാർ പോകണം. കെട്ടിടത്തിന്റെ ബലക്ഷയം മനസ്സിലാക്കി 564 രൂപയുടെ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടം അപ്രതീക്ഷിതമാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ വലിയ രീതിയിൽ പ്രചാരവേല നടക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രം സഹായം നിഷേധിച്ചപ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നതാണ് കണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഗവർണറെ ഉപയോഗപ്പെടുത്തി കേന്ദ്രം വികസന പാത തടസപ്പെടുത്തിയപ്പോൾ യു ഡി എഫ് പിന്തുണ നൽകി. ഈ നിലപാട് യു ഡി എഫ് തുടരുകയാണ്. സംസ്ഥാന സർക്കാർ ഈ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.