Uae
വിനോദസഞ്ചാര മേഖലയിൽ യു എ ഇക്ക് വൻ മുന്നേറ്റം
2024-ൽ യു എ ഇയുടെ യാത്രാ, ടൂറിസം മേഖല രാജ്യത്തിന്റെ ജി ഡി പിയിൽ 25730 കോടി സംഭാവന ചെയ്തു.

ദുബൈ|വിനോദസഞ്ചാര മേഖലയിൽ യു എ ഇക്കു വൻ കുതിപ്പ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് യു എ ഇ എന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ റിപ്പോർട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യ (14 ശതമാനം), യു കെ (എട്ട് ശതമാനം), റഷ്യ (എട്ട് ശതമാനം), ചൈന (അഞ്ച് ശതമാനം), സഊദി അറേബ്യ (അഞ്ച് ശതമാനം), ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് 60 ശതമാനം എന്നിങ്ങനെ സന്ദർശകരെ യു എ ഇ സ്വീകരിച്ചു. സന്ദർശകർ ചെലവ് ചെയ്യുന്നത് 21,730 കോടി ദിർഹത്തിലെത്തി. 2023 നെ അപേക്ഷിച്ച് 5.8 ശതമാനവും 2019 നെ അപേക്ഷിച്ച് 30.4 ശതമാനവും വളർച്ച രേഖപ്പെടുത്തി. അതേസമയം, ആഭ്യന്തര ടൂറിസത്തിൽ നിന്ന് 5,760 കോടി ദിർഹം നേടി. 2023നെ അപേക്ഷിച്ച് 2.4 ശതമാനവും 2019 നെ അപേക്ഷിച്ച് 41 ശതമാനവും വർധനവ് രേഖപ്പെടുത്തി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ടൂറിസം മേഖലയെ പ്രശംസിച്ചു.
2024-ൽ യു എ ഇയുടെ യാത്രാ, ടൂറിസം മേഖല രാജ്യത്തിന്റെ ജി ഡി പിയിൽ 25730 കോടി സംഭാവന ചെയ്തു. ഇത് ദേശീയ സമ്പദ്്വ്യവസ്ഥയുടെ 13 ശതമാനമാണ്. 2023നെ അപേക്ഷിച്ച് ഇത് 3.2 ശതമാനം കൂടി. മഹാമാരിക്ക് മുമ്പുള്ള 2019നെ അപേക്ഷിച്ച് 26 ശതമാനം വർധനവാണ്. “ദേശീയ സമ്പദ്്വ്യവസ്ഥയുടെ ശക്തിയുടെയും വൈവിധ്യത്തിന്റെയും പുതിയ സൂചകമായി, വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ റിപ്പോർട്ട്. യു എ ഇ ടൂറിസം മേഖലയിലെ അസാധാരണ നേട്ടങ്ങൾ ഇത് എടുത്തുകാണിച്ചു. നൂറുകണക്കിന് വർഷങ്ങളായി ഈ മേഖലയിൽ നമുക്ക് മുമ്പുള്ള രാജ്യങ്ങളെ മറികടന്ന്, ഏറ്റവും മികച്ച ഏഴ് ആഗോള ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് യു എ ഇ. വിനോദസഞ്ചാരികളെ യു എ ഇ സ്വാഗതം ചെയ്യുന്നു. നിക്ഷേപകരെ ആനന്ദിപ്പിക്കുന്നു.കഴിവുകളെ സ്വീകരിക്കുന്നു. ജീവിതത്തിനും വിനോദസഞ്ചാരത്തിനും സന്ദർശനത്തിനും ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നു. ലോകത്തിനു സ്വാഗതം.’ ശൈഖ് മുഹമ്മദ് പറഞ്ഞു.