Connect with us

Kerala

കോട്ടയത്ത് വ്യത്യസ്ത ഇടങ്ങളിലായി രണ്ടുപേര്‍ മുങ്ങിമരിച്ചു

കുടവെച്ചൂര്‍ ദേവിവിലാസം സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി അശ്വിന്‍, തിരുവനന്തപുരം സ്വദേശി അര്‍ജുന്‍ എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | ജില്ലയില്‍ രണ്ടിടത്തായി രണ്ടുപേര്‍ മുങ്ങിമരിച്ചു. കുടവെച്ചൂര്‍ ദേവിവിലാസം സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി തലയാഴം കൂവം അച്ചുതാലയത്തില്‍ വേണുവിന്റെ മകന്‍ അശ്വിന്‍ (14), തിരുവനന്തപുരം സ്വദേശിയും എറണാകുളത്തെ പ്രമുഖ ഐ ടി കമ്പനിയിലെ ജീവനക്കാരനുമായ അര്‍ജുന്‍ (27) എന്നിവരാണ് മരിച്ചത്.

വൈക്കം ഉല്ലല കാളിശ്വേരം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അശ്വിന്‍ മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12.30 യോടെയാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞു മടങ്ങിയെത്തിയ അശ്വിന്‍ കൂട്ടുകാര്‍ കുളിക്കുന്നത് കണ്ട് കുളത്തിലേക്ക് ഇറങ്ങിയതാണെന്നാണ് വിവരം. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. മറ്റ് കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് വൈക്കത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

അശ്വിന്‍

ഈരാറ്റുപേട്ട മൂന്നിലവ് ആറ്റിലാണ് അര്‍ജുന്‍ മുങ്ങിമരിച്ചത്. അപകട വിവരമറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം എമര്‍ജന്‍സി കേരളയിലെ പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. തുടര്‍നടപടികള്‍ക്കായി മൃതദേഹം നിലവില്‍ പി എം സി ആശുപത്രിയിലേക്ക് മാറ്റി.

 

Latest