Connect with us

Editorial

തുരങ്കപാത: സ്വപ്‌നത്തിന് ചിറക് വെക്കുമ്പോള്‍

സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങളിലും ദുരന്തങ്ങളിലും ആശങ്കപ്പെട്ട് പദ്ധതികളില്‍ നിന്ന് മാറിനിന്നാല്‍ രാജ്യത്ത് ഒരു പദ്ധതിയും നടപ്പാക്കാന്‍ കഴിയില്ല. മലകളും കുന്നുകളും നിറഞ്ഞ പ്രദേശങ്ങളില്‍ തുരങ്കപാതകള്‍ ചിലപ്പോള്‍ അനിവാര്യമായി വരും.

Published

|

Last Updated

ആനക്കാംപൊയില്‍- കള്ളാടി തുരങ്കപാതക്ക് കേന്ദ്രാനുമതി ലഭ്യമായതോടെ ബദല്‍ റോഡ് എന്ന വയനാട്ടുകാരുടെ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുകയാണ്. മേയ് 14,15 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയ യോഗമാണ് നിരവധി വ്യവസ്ഥകള്‍ ഉപാധി വെച്ച് കൊണ്ട് പാതക്ക് അനുമതി നല്‍കിയത്. തുരങ്കപാത സൃഷ്ടിക്കാനിടയുള്ള പരിസ്ഥിതി ആഘാതവും അവ ലഘൂകരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും വ്യക്തമാക്കുന്ന കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് അനുമതി.

ചികിത്സക്കും മറ്റു വിവിധ ആവശ്യങ്ങള്‍ക്കും എപ്പോഴും കോഴിക്കോടിനെ ആശ്രയിക്കുന്ന വയനാട്ടുകാര്‍ക്ക് വലിയ പ്രശ്നമാണ് യാത്രാ സൗകര്യക്കുറവ്. താമരശ്ശേരി ചുരം റോഡും കുറ്റ്യാടി-പക്രംതളം ചുരം റോഡുമാണ് കോഴിക്കോട് ഭാഗത്തേക്ക് നിലവിലുള്ള യാത്രാ സൗകര്യങ്ങള്‍. താമരശ്ശേരി ചുരം റോഡാണ് യാത്രക്കാരില്‍ ബഹുഭൂരിഭാഗവും ഉപയോഗപ്പെടുത്തുന്നത്. ഈ പാതയില്‍ പതിവു സംഭവമാണ് ഗതാഗതക്കുരുക്ക്. അടിയന്തര ചികിത്സ, കരിപ്പൂര്‍ വിമാനത്താവള യാത്ര തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗതസ്തംഭനം സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ കുറച്ചൊന്നുമല്ല.

ഇതിനൊരു പരിഹാരമായി പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ്, കുറ്റ്യാടി- മാനന്തവാടി റോഡ് എന്നീ ബദല്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളാല്‍ നടപ്പായില്ല. ഈ സാഹചര്യത്തിലാണ് വയനാട്ടിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കുന്ന ആനക്കാംപൊയില്‍- മേപ്പാടി കള്ളാടി തുരങ്കപാത എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്. 2021 ഫെബ്രുവരിയില്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പററേഷന്‍ സമര്‍പ്പിച്ച അലൈന്‍മെന്റിന് അംഗീകാരവും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അംഗീകാരവും പാതക്ക് ലഭിക്കുകയും ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി മാത്രമായിരുന്നു നിര്‍മാണം തുടങ്ങാന്‍ തടസ്സം. അതും ലഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ താമസിയാതെ പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ ഏറ്റവും വലിയ തുരങ്കപാതയാകുമിത്. 8.7 കി. മീറ്റര്‍ വരും തുരങ്കത്തിന്റെ നീളം. തൃശൂര്‍- പാലക്കാട് പാതയിലെ 962 മീറ്റര്‍ ദൈര്‍ഘ്യമുള്ള കുതിരാന്‍ ആണ് സംസ്ഥാനത്ത് നിലവിലുള്ള ഏക തുരങ്കപാത. യാത്രാസൗകര്യ വര്‍ധനവിനൊപ്പം വയനാടിന്റെ വികസനത്തിനും ആക്കംകൂട്ടും തുരങ്കപാത.

അതേസയം, പരിസ്ഥിതിലോലമാണ് തുരങ്കപാത കടന്നു പോകുന്ന പ്രദേശങ്ങള്‍. യാതൊരു മനുഷ്യ ഇടപെടലും പാടില്ലെന്ന് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപോര്‍ട്ടുകളില്‍ പറയുന്ന ഇടങ്ങള്‍. ഇത്തരം പ്രദേശങ്ങളില്‍ തുരങ്കപാതകള്‍ പലപ്പോഴും ദുരന്തങ്ങള്‍ സൃഷ്ടിക്കാറുണ്ട്. തെലങ്കാന നാഗര്‍കൂര്‍ണൂല്‍ ജില്ലയിലെ തുരങ്കത്തില്‍ മണ്ണിടിഞ്ഞു വീണ് എട്ട് പേര്‍ മരിച്ചത് രണ്ടര മാസം മുമ്പാണ്. ഇതടിസ്ഥാനത്തില്‍ ബിനോയ് വിശ്വം തുടങ്ങി രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും തുരങ്കപാതയുടെ നിര്‍മാണത്തില്‍ ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ സെപ്തംബറില്‍ കേരള ഹൈക്കോടതിയും പ്രശ്നത്തില്‍ ഇടപെടുകയും ദുരന്തസാധ്യത മുന്നില്‍ കണ്ട് വേണം പാത നിര്‍മാണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനെന്ന് സര്‍ക്കാറിനെ ഉണര്‍ത്തുകയും ചെയ്തു.

പാത നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുന്‍വെച്ച ഉപാധികള്‍ കൃത്യമായി പാലിച്ചാല്‍ ദുരന്ത ഭീഷണികള്‍ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിര്‍മാണ ജോലിക്കിടെ സംഭവിക്കുന്ന മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് മിക്ക തുരങ്ക ദുരന്തങ്ങള്‍ക്കും കാരണം. തെലങ്കാനയിലെ ശ്രീശൈലം തുരങ്കം, ഉത്തരകാശി തുരങ്കം, ശ്രീനഗര്‍ തുരങ്കം, വിഷ്ണുഘട്ട് തുരങ്കം തുടങ്ങിയവയില്‍ മണ്ണിടിച്ചിലോ അവിചാരിതമായ വെള്ളപ്പാച്ചിലോ മൂലമായിരുന്നു ദുരന്തങ്ങള്‍ സംഭവിച്ചത്. അത് പ്രതിരോധിക്കാന്‍ സഹായകമായ സംവിധാനങ്ങള്‍ വേണമെന്നതാണ് ഒരു നിര്‍ദേശം. പാത നിര്‍മാണവുമായി ബന്ധപ്പെട്ട ഖനന സമയങ്ങളില്‍ സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സി എസ് ഐ ആറും (ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി) സി ഐ എം എഫ് ആറും നല്‍കിയ മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കുക, ഭൂമിശാസ്ത്രപരമായ പഠനങ്ങളിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.

ഇതൊക്കെ പരിഗണിച്ച് മാത്രമേ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും പരിസ്ഥിതി പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് പദ്ധതി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും 2020 ഒക്ടോബറില്‍ തുരങ്കപാത പ്രഖ്യാപനം നടത്തവെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ പരാതികള്‍ കേള്‍ക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക സിറ്റിംഗുകള്‍ നടത്തുകയും ചെയ്തു. ജനങ്ങളുടെ ആശങ്കകളെല്ലാം പരിഹരിച്ചും പാരിസ്ഥിതിക നിയമങ്ങളെല്ലാം പാലിച്ചും മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂവെന്ന് സിറ്റിംഗുകളില്‍ അധികൃതര്‍ ഉറപ്പ് നല്‍കുകയുണ്ടായി.

സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങളിലും ദുരന്തങ്ങളിലും ആശങ്കപ്പെട്ട് പദ്ധതികളില്‍ നിന്ന് മാറിനിന്നാല്‍ രാജ്യത്ത് ഒരു പദ്ധതിയും നടപ്പാക്കാന്‍ കഴിയില്ല. മലകളും കുന്നുകളും നിറഞ്ഞ പ്രദേശങ്ങളില്‍ തുരങ്കപാതകള്‍ ചിലപ്പോള്‍ അനിവാര്യമായി വരും. കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 273 കി. മീറ്റര്‍ ദൈര്‍ഘ്യവും ഒരു ലക്ഷം കോടി രൂപ നിര്‍മാണ ചെലവും വരുന്ന 74 തുരങ്കപാതകള്‍ പ്രഖ്യാപിച്ചത്. മണ്ണിടിച്ചില്‍ പതിവായ ഹിമാലയം പോലുള്ള പ്രദേശങ്ങളിലടക്കമാണ് തുരങ്കപാതാ നിര്‍മാണം. ഇത്തരം പ്രദേശങ്ങളില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് തുരങ്ക നിര്‍മാണമെന്നും ഇതുവഴി ദുരന്തങ്ങളെ പ്രതിരോധിക്കാനാകുമെന്നും നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാകണം വയനാട് തുരങ്കപാതാ നിര്‍മാണവും.