Connect with us

National

നാല് ചുവരുകൾക്കുള്ളിൽ സ്വയം തടവിലായി മൂന്നര വർഷം; അനൂപ് കുമാറിന് അതിജീവനം

സാമൂഹിക പ്രവർത്തകർ അനൂപിനെ കണ്ടെത്തുമ്പോൾ ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു അവരെ കാത്തിരുന്നത്. മാലിന്യങ്ങൾ നിറഞ്ഞ ഫ്ളാറ്റ്, ഗുരുതരമായ കാൽ അണുബാധയുമായി അവശനിലയിൽ ഒരു മനുഷ്യൻ. അനൂപിന്റെ ജീവിതം ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു.

Published

|

Last Updated

മുംബൈ | നവി മുംബൈയിലെ ജൂയിനഗറിലെ ഘർകൂൾ സൊസൈറ്റിയിലെ 24-ാം സെക്ടറിൽ, അനൂപ് കുമാർ നായർ എന്ന 55 വയസ്സുകാരൻ മൂന്നര വർഷത്തിലേറെയായി തന്റെ ഫ്ളാറ്റിനുള്ളിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ഒരു കാലത്ത് മിടുക്കനായ കമ്പ്യൂട്ടർ പ്രോഗ്രാമറായിരുന്ന അനൂപിനെ മാനസികാഘാതവും വിഷാദവും ചേർന്ന് നാല് ചുവരുകൾക്കുള്ളിൽ തളച്ചിട്ടു. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞ അദ്ദേഹം, ഭക്ഷണ വിതരണ ആപ്പുകളിലൂടെ മാത്രമാണ് ലോകവുമായി ബന്ധം പുലർത്തിയിരുന്നത്.

പാൺവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീൽ ( SEAL – Social and Evangelical Association for Love) എന്ന എൻജിഒയിലെ സാമൂഹിക പ്രവർത്തകർ അനൂപിനെ കണ്ടെത്തുമ്പോൾ ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു അവരെ കാത്തിരുന്നത്. മാലിന്യങ്ങൾ നിറഞ്ഞ ഫ്ളാറ്റ്, ഗുരുതരമായ കാൽ അണുബാധയുമായി അവശനിലയിൽ ഒരു മനുഷ്യൻ. അനൂപിന്റെ ജീവിതം ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു. വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കൾ മരിച്ചതും, രണ്ട് പതിറ്റാണ്ട് മുൻപ് സഹോദരൻ ആത്മഹത്യ ചെയ്തതും അദ്ദേഹത്തെ മാനസികമായി വല്ലാതെ തളർത്തിയിരുന്നു. ഈ ആഘാതങ്ങളാണ് അദ്ദേഹത്തെ ഒറ്റപ്പെടലിലേക്ക് നയിച്ചത്. സുഹൃത്തുക്കളോടും അയൽക്കാരോടും സമൂഹത്തോടും പൂർണ്ണമായി അദ്ദേഹം അകന്നു.

ഈ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ഒരു താമസക്കാരനാണ് സീൽ പ്രവർത്തകരെ വിവരമറിയിച്ചത്. ഉടൻ തന്നെ എൻജിഒ സംഘം സ്ഥലത്തെത്തി, ഫ്ളാറ്റിനുള്ളിൽ പ്രവേശിച്ച് അനൂപിന് ചികിത്സാ സഹായങ്ങൾ നൽകി.

അദ്ദേഹം അപൂർവ്വമായി മാത്രമേ വാതിൽ തുറന്നിരുന്നുള്ളൂവെന്നും മാലിന്യം പുറത്ത് കളഞ്ഞിരുന്നില്ലെന്നും ഘർകൂൾ സൊസൈറ്റി ചെയർമാൻ വിജയ് ഷിബെ പറഞ്ഞു. ചെറിയ രീതിയിൽ അദ്ദേഹത്തെ സഹായിക്കാൻ തങ്ങൾ ശ്രമിച്ചിരുന്നു. സാമ്പത്തിക സഹായവും നൽകി. പക്ഷേ, എന്തോ ഗുരുതരമായ പ്രശ്നമുണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

നിലവിൽ, അനൂപ് നായർ പാൺവേലിലെ SEAL ആശ്രമത്തിൽ ചികിത്സയിലും പുനരധിവാസത്തിലുമാണ്. ഇപ്പോഴും മാനസികമായി ദുർബലനാണെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യത്തിലും മാനസികാരോഗ്യത്തിലും പുരോഗതിയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി ഡോക്ടർമാരും പരിചരിക്കുന്നവരും പറയുന്നു.

“എന്റെ മാതാപിതാക്കൾ പോയി, സഹോദരനും പോയി, എനിക്ക് സുഹൃത്തുക്കളാരുമില്ല. എന്റെ ആരോഗ്യവും മോശമാണ്. അതുകൊണ്ട് ഒരു പുതിയ തുടക്കത്തിന് ഒരു സാധ്യതയുമില്ല.” – പരിചരിക്കുന്നവരോട് അനൂപിന് പറയാനുള്ളത് ഇത് മാത്രം.

---- facebook comment plugin here -----

Latest