Connect with us

Editorial

മാതാവിനെ പുറത്താക്കിയ മകൻ പടിക്കുപുറത്ത്

മാതാപിതാക്കളുടെ സ്വത്ത് തഞ്ചത്തിൽ കൈക്കലാക്കിയ ശേഷമാണ് മിക്ക കേസുകളിലും മക്കൾ അവരെ കൈയൊഴിയുന്നത്. സാംസ്‌കാരിക കേരളത്തിന് സംഭവിച്ച ധാർമികാധപ്പതനത്തിലേക്കും മൂല്യച്യുതിയിലേക്കുമാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

Published

|

Last Updated

മാതാവിനെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനെ പടിക്കുപുറത്താക്കി വീട് മാതാവിന് തിരിച്ചുനല്‍കിയിരിക്കുകയാണ് റവന്യൂ അധികൃതര്‍ മലപ്പുറം തിരൂരങ്ങാടിയില്‍. തണ്ടാശ്ശേരി അമ്പലപ്പടി വീട്ടില്‍ രാധ എന്ന 78 വയസ്സുകാരിയെയാണ് മകനും ഭാര്യയും മക്കളും ചേര്‍ന്ന് വീട്ടില്‍ നിന്ന് നിര്‍ദാക്ഷിണ്യം പുറത്താക്കിയത്. രാധയുടെ പരാതിയില്‍ 2021ല്‍ ആര്‍ ഡി ഒ വീട് അമ്മക്ക് അവകാശപ്പെട്ടതാണെന്ന് ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്ത് മകന്‍ ജില്ലാ കലക്ടറെ സമീപിച്ചപ്പോള്‍, കലക്ടറും അമ്മക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഒടുവില്‍ മകന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ നിലപാടും വ്യത്യസ്തമായിരുന്നില്ല. ഇതോടെയാണ് റവന്യൂ അധികൃതര്‍ മകനെയും കുടുംബത്തെയും പുറത്താക്കി അമ്മക്ക് വീട്ടില്‍ താമസത്തിന് സൗകര്യമൊരുക്കിക്കൊടുത്തത്.
മക്കള്‍ പുറത്താക്കിയ എറണാകുളം വൈറ്റില തൈക്കൂടം സ്വദേശിനി സരോജിനി അമ്മ എന്ന 79കാരിക്ക് ആര്‍ ഡി ഒ ഇടപെട്ട് വീട് തിരിച്ചുനല്‍കിയത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്. രണ്ട് പെണ്‍മക്കളാണ് സരോജിനി അമ്മക്കുള്ളത്. ഭര്‍ത്താവ് മരിച്ച ശേഷം തൂപ്പുജോലിക്ക് പോയി ജീവിതം നയിച്ച അവര്‍ ആ സമ്പാദ്യം കൊണ്ട് രണ്ട് ചെറിയ വീടുകള്‍ നിര്‍മിക്കുകയും തന്നെ സംരക്ഷിക്കാമെന്ന ഉറപ്പില്‍ മക്കള്‍ക്ക് നല്‍കുകയും ചെയ്തു. മൂത്ത മകള്‍ക്കൊപ്പമായിരുന്നു അവരുടെ താമസം. ഏറെക്കഴിയുന്നതിന് മുമ്പേ അമ്മയെ വീട്ടില്‍ നിന്ന്  പുറത്താക്കി മകള്‍. അമ്മയുടെ പരാതിയില്‍ ആര്‍ ഡി ഒ വീട് അവര്‍ക്ക് നല്‍കി ഉത്തരവിറക്കുയായിരുന്നു. വര്‍ക്കലയില്‍ 79 വയസ്സുള്ള സദാശിവനെയും ഭാര്യ സുഷമ(73)യെയും വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മകള്‍ക്കും ഭര്‍ത്താവിനുമെതിരെ സ്വത്ത് തട്ടിയെടുക്കല്‍, വഞ്ചനാകുറ്റം തുടങ്ങിയ  വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തത് രണ്ട് മാസം മുമ്പാണ്. സംസ്ഥാനത്ത് വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദാലത്തില്‍ ഇത്തരം കേസുകള്‍ ധാരാളം വരുന്നതായും സംസ്ഥാന വനിതാ കമ്മീഷന്‍ വെളിപ്പെടുത്തിയത് അടുത്തിടെയാണ്.
വയോധികരായ മാതാപിതാക്കളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാതെ   വീട്ടില്‍ നിന്ന് പുറത്താക്കുന്നത് സ്ഥിരം വാര്‍ത്തയാണ്. ഒന്നുകില്‍ മാതാപിതാക്കളെ പീഡിപ്പിച്ചും ദ്രോഹിച്ചും വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാക്കും. അല്ലെങ്കില്‍   നിര്‍ബന്ധപൂര്‍വം വീട്ടില്‍ നിന്ന് ഇറക്കിവിടുകയോ വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുകയോ ചെയ്യും. മാതാപിതാക്കളെ നിഷ്ഠുരം വധിക്കുന്ന സംഭവങ്ങളും അപൂര്‍വമല്ല. മാതാപിതാക്കളുടെ സ്വത്ത് തഞ്ചത്തില്‍ കൈക്കലാക്കിയ ശേഷമാണ് മിക്ക കേസുകളിലും മക്കള്‍ അവരെ കൈയൊഴിയുന്നത്. സാംസ്‌കാരിക കേരളത്തിന് സംഭവിച്ച ധാര്‍മികാധപ്പതനത്തിലേക്കും മൂല്യച്യുതിയിലേക്കുമാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കഷ്്ടപ്പെട്ട് അധ്വാനിച്ചാണ്  മാതാപിതാക്കളില്‍ മിക്കവരും മക്കളെ വളര്‍ത്തുന്നതും വിദ്യാഭ്യാസം നല്‍കി ഉന്നത നിലയിലെത്തിക്കുന്നതും. ജോലി ലഭിച്ച് നല്ല നലയിലെത്തുമ്പോള്‍ അവരെ അധികപ്പറ്റായി കാണുന്നു മക്കള്‍. മാറിവരുന്ന ലോകത്തിനും ജീവിത ശൈലിക്കുമൊപ്പം ജന്മം നല്‍കിയവരെയടക്കം പുറന്തള്ളാനുമുള്ള ത്വരയാണ്് യുവതലമുറക്ക്. വൃദ്ധമാതാപിതാക്കളുടെ നരച്ച മുടിയും ചുക്കിച്ചുളിഞ്ഞ മുഖവും ശരീരവും നീരസത്തോടെയാണ്  നോക്കിക്കാണുന്നത്. തങ്ങള്‍ക്കും വരാനുണ്ട് ഇത്തരമൊരവസ്ഥയെന്നും ആരോഗ്യമുള്ള യൗവന കാലത്ത് മാതാപിതാക്കള്‍ ഓടിക്കിതച്ചതും ശരീരം ഈ അവസ്ഥയിലെത്തിയതും തങ്ങള്‍ക്ക് വേണ്ടിയാണെന്നുമുള്ള വസ്്തുത മക്കള്‍ മനഃപൂര്‍വം വിസ്മരിക്കുന്നു.
ധാര്‍മിക ബാധ്യത മാത്രല്ല, നിയമപരമായ കടമ കൂടിയാണ് മാതാപിതാക്കളുടെ സംരക്ഷണം. കേന്ദ്ര- സംസ്ഥാന തലത്തില്‍ ഇക്കാര്യത്തില്‍ നിയമങ്ങളുണ്ട്. മക്കള്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ തങ്ങള്‍ നല്‍കിയ സ്വത്ത് മാതാപിതാക്കള്‍ക്ക് തിരിച്ചുപിടിക്കാമെന്ന് ‘മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സിറ്റിസണ്‍- 2009’ വ്യവസ്ഥ ചെയ്യുന്നു. ഇതിന് പക്ഷേ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ സ്വത്ത് തിരിച്ചെടുക്കുമെന്ന് ആധാരത്തില്‍ വ്യവസ്ഥ വെച്ചിരിക്കണം. ആധാരത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞില്ലെങ്കില്‍ തന്നെയും  മക്കള്‍ക്ക് കൈമാറിയ ഏത് സ്വത്തും മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ സഹായത്തോടെ മാതാപിതാക്കള്‍ക്ക് തിരിച്ചെടുക്കാവുന്ന വിധം നിയമം പരിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.
മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളെ സംരക്ഷിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അവരുടെ മക്കളുടെ ശമ്പളത്തില്‍ നിന്ന് പിഴ ഈടാക്കുന്ന ഒരു നിയമം പാസ്സാക്കിയിട്ടുണ്ട് 2017ല്‍ അസം സര്‍ക്കാര്‍. ഇതനുസരിച്ച്  മക്കള്‍ അവഗണിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന വകുപ്പിന്റെ അധികാരികള്‍ക്ക് പരാതി നല്‍കാം. വകുപ്പ് മേധാവികള്‍ ഇരുവിഭാഗത്തിന്റെയും ഭാഗം കേട്ട ശേഷം പരാതി സത്യമെന്ന് ബോധ്യമായാല്‍ മകന്റ ശമ്പളത്തില്‍ നിന്ന് പത്ത് മുതല്‍ 15 ശതമാനം വരെ കിഴിവ് ചെയ്ത് മാതാപിതാക്കള്‍ക്ക് നല്‍കും. പ്രായമാവയവരെ സംരക്ഷിച്ചില്ലെങ്കില്‍ മക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ അവര്‍ നല്‍കിയ ഇഷ്്ടദാന ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ഹൈക്കോടതി വിധി വന്നത് ഒന്നര മാസം മുമ്പാണ്. വയസ്സുകാലത്ത് തങ്ങളെ സംരക്ഷിക്കുമെന്ന് ആധാരത്തില്‍ പ്രത്യേകം എഴുതിയിട്ടില്ലെങ്കില്‍ പോലും ഇഷ്്്ടദാനം റദ്ദ് ചെയ്യാനാകുമെന്ന് ജസ്റ്റിസ് എസ് സുബ്രഹ്മണ്യം, ജസ്റ്റിസ് കെ രാജശേഖരന്‍ എന്നിവരങ്ങുന്ന ബഞ്ച് കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കള്‍ക്ക് ഭക്ഷണവും കിടന്നുറങ്ങാനുള്ള ഇടവും നല്‍കുന്നത് കൊണ്ട് മക്കളുടെ കടമ അവസാനിക്കുന്നില്ല; അവര്‍ അന്തസ്സോടെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട കടമയും മക്കള്‍ക്കുണ്ടെന്നും 2023 സെപ്തംബറില്‍ മറ്റൊരു കേസില്‍ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Latest