Connect with us

prathivaram story

വേരുകൾ

എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് കുറേ ആടുകളെ തെളിച്ച് ഒരു പയ്യന്‍ ദൂരെ നിന്ന് വരുന്നത് കണ്ടത്. ഞാനങ്ങോട്ട് ചെന്നു. അവൻ എന്നെ കണ്ട് പേടിച്ച മട്ടുണ്ട്. സത്യത്തില്‍ ഈ പ്രദേശത്ത് എന്തോ നിഗൂഢതയുണ്ടെന്ന് തോന്നി.

Published

|

Last Updated

കീഴ്ക്കാംതൂക്കായ കുന്നിന്റെ ഉച്ചിയില്‍ നിന്ന് മുത്തുമണികള്‍ പോലെ ചിതറിത്തെറിക്കുന്ന ജലധാര. കാട് മൂടിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ പ്രകൃതി രൂപപ്പെടുത്തിയ കാട്ടു ചോലയിലേക്ക് ആര്‍ത്തലക്കുന്ന പേമാരി പോലെയാണത് വന്ന് പതിക്കുന്നത്. മലമുകളിലാകെ മൂടല്‍മഞ്ഞ് ആവരണം തീര്‍ത്തിരുന്നു. ആകാശമാകെ മഴവില്‍ തോരണങ്ങൾ ചാർത്തിയ മട്ട്. ഒറ്റക്കാണെങ്കിലും മനം കുളിരുന്ന ഒരു ഉല്ലാസയാത്രയുടെ പ്രതീതിയായിരുന്നു. പക്ഷെ, അപരിചിതത്വം ഉള്ളിലല്‍പ്പം ഭീതിയുണര്‍ത്തിയിരുന്നു എന്നത് നിഷേധിക്കുന്നില്ല.
മലയുടെ ഓരം ചാരി വളഞ്ഞ് പുളഞ്ഞായിരുന്നു മുകളിലേക്കുള്ള റോഡ്. റോഡ് എന്ന് പറയാന്‍ പറ്റില്ല. ഏതോ കാലത്ത് ടാര്‍ ചെയ്ത നിരത്തായിരിക്കണം.

റോട്ടില്‍ ബോളറുകളിളകി വലിയ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടിരുന്നു. ഏതായാലും അതിലൂടെയുള്ള ഡ്രൈവിംഗ് ഒരു പരീക്ഷണം തന്നെയായിരുന്നു. ജീപ്പ് തെന്നിത്തെന്നി മുന്നോട്ടു നീങ്ങുമ്പോള്‍ സ്റ്റിയറിംഗ് വിചാരിച്ചേടത്ത് നിന്നില്ല. കുണ്ടില്‍ ചാടുമ്പോള്‍ നട്ടെല്ലിന്റെ പിരിയിളകുന്ന പോലെ. മുരുത്ത കരിങ്കല്ല് ചീളുകള്‍ വണ്ടിയുടെ ടയറുകളുമായി മല്ലിടുന്ന ശബ്ദം നെഞ്ചില്‍ അസ്വസ്ഥതയുളവാക്കി. ഒരു പക്ഷെ വണ്ടിയുടെ ലീഫുകള്‍ പലതും പൊട്ടിയിട്ടുണ്ടാകും.

വഴിയിലെങ്ങും ഒറ്റ വീടും ശ്രദ്ധയില്‍ പെട്ടില്ല. ഇരു ഭാഗത്തും മുറ്റി നില്‍ക്കുന്നപലതരം കാട്ടുമരങ്ങളായിരുന്നു. എവിടേയും ആള്‍പെരുമാറ്റം പോലും ഉള്ളതായി തോന്നിയില്ല. മുകളിലേക്കുള്ള യാത്ര ഏകദേശം പത്ത് പതിനഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കുന്നിന്റെ നെറുകയിലെത്തി.

ഇക്കാലത്തും ഇത്തരം ഓണം കേറാമൂലകളുണ്ടോ എന്ന് അത്ഭുതം തോന്നി. പ്രകൃതിയുടെ തനിമയില്‍ തഴച്ച് നില്‍ക്കുന്ന ആ കന്യാവനങ്ങള്‍ ഉള്ളിൽ നിര്‍വൃതിയുണര്‍ത്തി. മരങ്ങളും മലകളും ഒക്കെ കൂടി ഉള്ളില്‍ ആസ്വാദ്യതയുടെ ഹൃദ്യമായ സംഗീതം പൊഴിച്ചു.
മലമടക്കുകള്‍ പിന്നിട്ട് എത്തിച്ചേര്‍ന്ന കുന്നിന്റെ ഉച്ചിയില്‍ ഒരു മൈതാനം പോലെ ഒഴിഞ്ഞ സ്ഥലമാണ്. പല സ്ഥലത്തും ചെങ്കൽ പാറകൾ പരന്നു കിടന്നു. കിഴക്ക് നിന്ന് വരുന്ന സൂര്യ രശ്മികളേറ്റ് പാറപ്പുറങ്ങളിലെ പുല്‍നാമ്പുകളില്‍ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികള്‍ വെട്ടിത്തിളങ്ങി. പ്രഭാതമായതുകൊണ്ട് വെയിലിന് തീക്ഷ്ണത കൈവന്നിരുന്നില്ല. അവിടെ ഉയരം കുറഞ്ഞ് പടര്‍ന്ന് പന്തലിച്ച ഒരു വലിയ മാവിൻ ചുവട്ടില്‍ വണ്ടി നിര്‍ത്തി.

നിറയെ പൂത്ത മാവിന്‍ പൂക്കള്‍ക്കിടയിലെ ഉണ്ണികള്‍ ഹിമകണങ്ങളേറ്റ് വെളുക്കെ ചിരിച്ചു. കണ്ണെത്താ ദൂരം പരന്ന് വിശാലമായ പാറപ്പുറമാണത്. മൗനം ഗനീഭവിച്ച ആ സ്ഥലത്ത് അടുത്തൊന്നും ഒരു ആളനക്കവും കണ്ടില്ല. ആകെ ഒരു വിമൂഖത. ഏതാനും ദുരെ റോട്ടിന് അൽപ്പം ഉള്‍വശത്തേക്ക് തള്ളി ഓലകള്‍ ചായ്ച്ചുകെട്ടിയ ഒരു കുടില്‍ അപ്പോഴാണ് ദൃഷ്ടിയില്‍ പെട്ടത്. അമീനുല്ല പറഞ്ഞത് വെച്ച് നോക്കിയാല്‍ സ്ഥലം ഇതു തന്നെയാകണം. അവന്‍ ജോലിക്ക് പുറപ്പെടും മുന്പ് എത്തണമെന്ന് പ്രത്യേകം ഓർമിപ്പിച്ചിരുന്നു.

ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി കുടിലിനടുത്തേക്ക് നീങ്ങി. അതിന് മുന്നില്‍ കരിങ്കല്‍ ബോളറുകള്‍ പൊട്ടിക്കുകയായിരുന്നു ഒരു സത്രീ. അവര്‍ ബംഗാളിയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നി. നെറ്റിയില്‍ സിന്ദൂരമുണ്ട്. അങ്ങനെയൊരു സ്ത്രീ ഏതായാലും അമീനുല്ലയുടെ ഭാര്യയാകാന്‍ സാധ്യതയില്ല. നാലിഞ്ചിലുള്ള ബോളറുകള്‍ കുടിലിന് മുന്‍വശം കുന്ന് കൂടി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കരീമുല്ലയുണ്ടോ എന്ന ചോദ്യത്തിന് ഒന്നും മറുത്ത് പറയാതെ തുറിച്ചൊരു നോട്ടം നോക്കി ആ സ്ത്രീ ചായ്ച്ചു കെട്ടിയ ആ ഓലക്കുടിലിലേക്ക് നൂണ് കയറിപ്പോയി. അവര്‍ എന്തോ ഭയപ്പെടുന്നപോലെ. ചിലപ്പോള്‍ ഭാഷ തീര്‍ത്ത മതിലിനാലാവാം. ഞാന്‍ ചോദിച്ചത് മനസ്സിലായിക്കാണില്ല എന്ന് കരുതി.

അമീനുല്ലയെ കണ്ടെത്തിയില്ലെങ്കില്‍ വന്നത് വെറുതെയാകും. അവന്‍ ജോലിക്ക് പോയിക്കാണുമോ? നല്ല പാറയാണെന്ന് പറഞ്ഞിരുന്നു. ഇവിടെ അടുത്തെവിടെയെങ്കിലും ആവും ക്വാറി. കരിങ്കല്ല് കേരളത്തില്‍ ഇഷ്ടം പോലെ കിട്ടാനുണ്ട്. പക്ഷേ, ശിൽപ്പങ്ങളും ഫര്‍ണിച്ചറും പണിയാര്‍ പറ്റിയ കല്ല് കിട്ടാനില്ല എന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് താന്‍ താമസിക്കുന്നതിനടുത്ത് തന്നെ ഇത് കിട്ടാനുണ്ട് എന്ന് കടയില്‍ ലോഡിംഗ് ജോലി ചെയ്യുന്ന അമീനുള്ള പറഞ്ഞത്. അവന്‍ താമസിക്കുന്നതിന് അടുത്ത് നല്ല കൃഷ്ണശില യഥേഷ്ടം കിട്ടാനുണ്ട് എന്ന് കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. അങ്ങനെയാണ് ക്വാറി കാണാന്‍ അവന്‍ പറഞ്ഞത് പ്രകാരം ഞാന്‍ രാവിലെ പുറപ്പെട്ടത്. ഏതായാലും അവനെ കാണാനില്ല. ഞാന്‍ മൂരി നിവര്‍ന്ന് കോട്ടുവാവിട്ട് തിരിച്ചു നടന്ന് വണ്ടിയില്‍ കയറി.

എത്ര സുന്ദരമായ പ്രദേശം മനുഷ്യന് പ്രകൃതിയെക്കുറിച്ച് ഒരു ബോധവുമില്ല. ഇവിടവും വൈകാതെ മനുഷ്യര്‍ കൈയേറും. എത്രയെത്ര മരങ്ങളാണ് പിഴുതെറിയുന്നത്. എല്ലാം നശിപ്പിച്ച്‌ കേരളം തന്നെ ഇന്നൊരു വലിയ പട്ടണമായി തീര്‍ന്നിരിക്കുന്നു. അതിനിടക്ക് ഇത്തരം ചില ഒറ്റപ്പെട്ട സ്ഥലങ്ങളും ബാക്കിയുണ്ട് എന്നത് ആശ്വാസമാണ്. ഇന്ന് കാണുന്ന പല മരങ്ങളും നാളെ ഇവിടെ ഉണ്ടാകില്ല. ഇങ്ങനെ പോയാല്‍…

ഏതായാലും നേരം പൊയ്‌ക്കൊണ്ടിരിക്കുന്നു. ആരോട് ചോദിക്കും? ആരെങ്കിലും ഇതുവഴി വരുന്നത് വരെ കാത്ത് നില്‍ക്കുക തന്നെ. ആ സ്ത്രീയാണെങ്കില്‍ ഒരു മാതിരി മനഷ്യരെ കാണാത്ത മട്ടില്‍ അകത്ത് പോയി. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് കുറേ ആടുകളെ തെളിച്ച് ഒരു പയ്യന്‍ ദൂരെ നിന്ന് വരുന്നത് കണ്ടത്. ഞാനങ്ങോട്ട് ചെന്നു. അവൻ എന്നെ കണ്ട് പേടിച്ച മട്ടുണ്ട്. സത്യത്തില്‍ ഈ പ്രദേശത്ത് എന്തോ നിഗൂഢതയുണ്ടെന്ന് തോന്നി. ഞാന്‍ ഹൃദ്യമായി അവന്റെ മുഖത്ത് നോക്കി ചിരിച്ചുവെങ്കിലും അവന്‍ കണ്ട മട്ട് നടിച്ചില്ല. എങ്കിലും ഞാന്‍ ചോദിച്ചു.

‘കരീമുല്ല എന്ന ഒരു ബംഗാളി ഇവിടെ എവിടെയോ താമസിക്കുന്നത് മോനറിയുമോ’ ഞാനൊന്നും കേട്ടിട്ടേയില്ലെന്ന മട്ടില്‍ അവന്‍ കൂട്ടം തെറ്റി മേയുന്ന ആടുകളെ തെളിച്ചു മുന്നോട്ടു പോയി. അത് ഒരു പക്ഷെ അപരിചിതത്വത്തിന്റെ പ്രശ്‌നമാകാമെന്ന് ആശ്വസിച്ചു.
ഇനിയെന്ത് എന്ന് ആധി കൊണ്ട് വീണ്ടും വണ്ടിയില്‍ വന്നിരിക്കുമ്പോഴാണ് മറ്റൊരു ജീപ്പ് മൂളിക്കിതച്ച് കയറി വന്നത്. മൂന്നാലാളുകള്‍ വണ്ടിയിലുണ്ട്. എനിക്ക് ആശ്വാസമായി. ഒരു പക്ഷെ, അവരോട് ചോദിച്ചാല്‍ അമീനുല്ലയെക്കുറിച്ച് വല്ല വിവരവും കിട്ടിയേക്കും. ഞാന്‍ ജീപ്പില്‍ നിന്നിറങ്ങി. ആ വണ്ടി എന്റെ വാഹനത്തിന്റെ ചാരെ വന്നു നിന്നു. ഏതോ ഉദ്യോഗസ്ഥരാണ് എന്ന് ഒറ്റനോട്ടത്തില്‍ കണക്ക് കൂട്ടി. ഇനി വല്ല റവന്യൂ ഉദ്യേഗസ്ഥരോ മറ്റോ ആകുമോ?
‘ അമീനുല്ല എന്നയാള്‍ ഇവിടെയാണോ താമസം?’ മുന്‍ സീറ്റില്‍ ഇടതുഭാഗത്തിരുന്നയാള്‍ തല പുറത്തിട്ട് ഗൗരവത്തില്‍ ആരാഞ്ഞു. ഇവരും അമീനുല്ലയെ തിരഞ്ഞു വന്നതാണോ?
ഉള്ളിലെന്തോ ശങ്ക തോന്നിയെങ്കിലും ഞാന്‍ മറുപടി കൊടുത്തു.

‘ഇവിടെ എവിടെയോ ആണെന്നറിയാം, അവനെയാണ് ഞാനും കാത്തിരിക്കുന്നത് സര്‍’ . എന്റെ മറുപടി കേട്ട് എടുത്തടിച്ച പോലെ അയാള്‍ ചോദിച്ചു.

‘നിങ്ങളും അവനും തമ്മിലുള്ള ബന്ധം?’
ദൈവമേ അവനെന്തെങ്കിലും വേലയൊപ്പിച്ച് എന്നെ കുരുക്കാന്‍ വിളിച്ചു വരുത്തിയതാണോ? അങ്ങനെയാവില്ല, ഞാനവനെ കാണാന്‍ തുടങ്ങിയിട്ട് എട്ടുപത്ത് വര്‍ഷമായല്ലോ. ഒരു തട്ടിപ്പും അവന്‍ നടത്തുകയില്ല. ഞാന്‍ നിസ്സഹായ മട്ടില്‍ പറഞ്ഞു.
‘ഇവിടെയൊരു സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞാണ് എന്നെയവന്‍ ഇങ്ങോട്ട് ക്ഷണിച്ചത്. എന്താ വല്ല പ്രശ്‌നവുമുണ്ടോ സര്‍ ?’

‘പ്രശനമൊന്നുമില്ല. എന്നാല്‍ പ്രശ്‌നമാണ് താനും. അയാള്‍ ബംഗ്ലാദേശുകാരനാണ്. ഞങ്ങള്‍ അവനെ കൊണ്ടു പോകാന്‍ വന്നതാണ്. അവന്‍ മാത്രമല്ല അങ്ങനെയുള്ള പലരും ഇവിടെയുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്.’ അയാള്‍ മുന വെച്ച രീതിയിലാണത് പറഞ്ഞത്. എനിക്ക് അത്ഭുതം തോന്നി.‘അവന്‍ ബംഗാളിയാണ് സര്‍, അവന്റെ കൈയില്‍ ആധാറും വോട്ടര്‍ ഐഡിയുമൊക്കെയുണ്ടല്ലോ.’
‘വോട്ടര്‍ ഐഡിയും ആധാറുമൊക്കെയുണ്ടെങ്കില്‍ ഇന്ത്യക്കാരനാകും എന്ന് ആരാണ് നിന്നോട് പറഞ്ഞത് ?’
അയാളുടെ ചോദ്യം കേട്ട് ഞാന്‍ പകച്ചു, അവര്‍ വണ്ടിയില്‍ നിന്നിറങ്ങി കുടിലിലേക്ക് നടക്കുന്നത് കണ്ട് ഞാന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു.