Connect with us

National

അജ്മീറിലെ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു

സംഭവസമയം പള്ളിക്കുള്ളില്‍ ആറ് കുട്ടികള്‍ ഉണ്ടായിരുന്നു.ബഹളം ഉണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് അക്രമികള്‍ കുട്ടികളെ ഭീഷണിപ്പെടുത്തി.

Published

|

Last Updated

അജ്മീര്‍ | രാജസ്ഥാനിലെ അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊന്നു. മുഖംമൂടിധരിച്ചെത്തിയ അജ്ഞാതരാണ് കൃത്യം നടത്തിയത്. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിതിനുള്ളിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഉണ്ടായ ആക്രമണത്തില്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാനാ മാഹിര്‍ ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു.

അക്രമികള്‍ മുഖംമൂടി ധരിച്ചെത്തിയ ശേഷം മൗലാനാ മാഹിറിനെ മരിക്കുന്നതുവരെ മര്‍ദിക്കുകയായിരുന്നു.സംഭവസമയം പള്ളിക്കുള്ളില്‍ ആറ് കുട്ടികള്‍ ഉണ്ടായിരുന്നു.ബഹളം ഉണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് അക്രമികള്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. കൊലപാതകത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏഴ് വര്‍ഷം മുമ്പ് രാംപൂരില്‍ നിന്ന് ഇവിടെയെത്തിയ അദ്ദേഹം പള്ളിയിലെ ജോലിക്കൊപ്പം കുട്ടികളെ പഠിപ്പിക്കുകയും ചെയ്തുവരികയായിരുന്നു.

ദൗറയിലെ കാഞ്ചന്‍ നഗര്‍ ഏരിയയിലെ പള്ളിയില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അക്രമികള്‍ പ്രവേശിച്ചത്. അക്രമികള്‍ മൗലാനാ മാഹിറിനെ അക്രമിക്കുന്നതു കണ്ടതോടെ കുട്ടികള്‍ ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട് സമീപവാസികള്‍ ഉണര്‍ന്നു. തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്.

മസ്ജിദിന് പിന്നില്‍ നിന്നും വന്ന അക്രമികള്‍ കൃത്യം നടത്തിയതിനു ശേഷം അതേ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. കൊലപാതകം നടന്നത് കണ്ടതിന്റെ ദൃസാക്ഷികള്‍ കുട്ടികളാണ്. അതില്‍ ആറ് കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രതികളെ പിടികൂടുന്നതിനായി പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.