Connect with us

From the print

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; മന്ത്രി അനിലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കവേ നിയമസഭയെയും സാമാജികരെയും മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

Published

|

Last Updated

തിരുവനന്തപുരം | ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആര്‍ അനിലിനെതിരെ എം വിന്‍സെന്റ് എം എല്‍ എ സ്പീക്കര്‍ എ എന്‍ ഷംസീറിന് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കവേ നിയമസഭയെയും സാമാജികരെയും മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിന് ശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്്‌ലെറ്റുകള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്ന് തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ സപ്ലൈകോ ഔട്ട്്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ പലതും നിലവില്‍ ലഭ്യമല്ലെന്ന വസ്തുത ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായി സംപ്രേഷണം ചെയ്തു. പത്രങ്ങളും ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മന്ത്രി തന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ലെന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിലൂടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് സഭയില്‍ മന്ത്രി നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെട്ടെന്ന് വിന്‍സെന്റ് കത്തില്‍ ചൂണ്ടിക്കാട്ടി.

ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാന വിഷയത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യം സഭാതലത്തില്‍ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ ഭക്ഷ്യ-പൊതുവിതരണ മന്ത്രി നിയമസഭാ അംഗമെന്ന നിലയില്‍ തന്റെയും നിയമസഭയുടെയും സഭാംഗങ്ങളുടെയും പ്രത്യേക അവകാശങ്ങള്‍ ലംഘിച്ചു. കേരള നിയമസഭയുടെ നടപടിക്രമവും കീഴ്‌വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം മന്ത്രി ജി ആര്‍ അനിലിനെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്നും വിന്‍സെന്റ് സ്പീക്കറോട് ആവശ്യപ്പെട്ടു.

 

Latest