Connect with us

Articles

ഇടതുപക്ഷ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; കൈകള്‍ കോര്‍ത്ത് കരുത്തോടെ

അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതകളും വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തിപ്പെടലും കൊണ്ട് കലുഷമായ ദേശീയാന്തരീക്ഷത്തില്‍ പ്രത്യാശയുടെ ദ്വീപ് എന്ന നിലയില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംസ്ഥാനമാണ് നമ്മുടേത്.

Published

|

Last Updated

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഭവന പദ്ധതികളിലൂടെയും പട്ടയങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിലൂടെയും റോഡ് – സ്‌കൂള്‍ – ആശുപത്രി വികസനങ്ങളിലൂടെയും പെന്‍ഷന്‍ വിതരണത്തിലൂടെയും എല്ലാം കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
നവകേരളം സൃഷ്ടിക്കാനുള്ള സമഗ്രവും സുസ്ഥിരവുമായ വികസന യത്‌നത്തിലാണ് നമ്മള്‍. വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം, കാര്‍ഷിക നവീകരണം എന്നീ മേഖലകളില്‍ ഊന്നിക്കൊണ്ടാണ് മുന്നേറുന്നത്. അസാധ്യമെന്നും അപ്രായോഗികമെന്നും പലരും തള്ളിക്കളഞ്ഞ എത്രയെത്ര പദ്ധതികളാണ് നമ്മള്‍ നടപ്പാക്കിയത്. ഒരു വശത്ത് ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍. മറുവശത്ത് ഹ്രസ്വ കാലാടിസ്ഥാനത്തിലുള്ള ജനജീവിതാശ്വാസ പദ്ധതികള്‍. ഒരു വശത്ത് പരമ്പരാഗത വ്യവസായങ്ങളെ ഉദ്ധരിക്കാനുള്ള പദ്ധതികള്‍, മറുവശത്ത് അത്യാധുനിക സ്റ്റാര്‍ട്ട് അപ്പ് സംരംഭ മുന്നേറ്റങ്ങള്‍. രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുകയാണ്. അടിസ്ഥാന വര്‍ഗത്തെയും നവീന തലമുറകളെയും ഒരുപോലെ ചേര്‍ത്തുപിടിക്കുകയാണ്.
2016 മുതല്‍ ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ മൂന്നര ലക്ഷത്തോളം വീടുകള്‍, സംസ്ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങള്‍, പാവപ്പെട്ടവര്‍ക്കായി അനുവദിച്ച മൂന്നര ലക്ഷത്തോളം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍, തുടങ്ങി എന്തെല്ലാം. ഇപ്പോഴാകട്ടെ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനായി പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്.

നൂതന സാങ്കേതികവിദ്യാ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തി നൂതന സാങ്കേതികവിദ്യ, ഇലക്‌ട്രോണിക്‌സ് വ്യവസായം എന്നീ മേഖലകളില്‍ മുന്നേറ്റം കൈവരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് ഗ്രഫീന്‍ ഗവേഷണ കേന്ദ്രം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാസമാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നടന്നത്. 1,500 കോടി രൂപയാണ് അതിന്റെ നിര്‍മാണത്തിന് ചെലവ് വരിക. ശാസ്ത്ര സാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളര്‍ച്ചക്കായി ഉപയോഗിക്കാന്‍ കഴിയുന്ന നാല് സയന്‍സ് പാര്‍ക്കുകളാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്.

കേരളം വ്യവസായസൗഹൃദ സംസ്ഥാനമല്ല എന്ന ധാരണ തിരുത്തി. നിസാനും എയര്‍ബസും ടെക്മഹീന്ദ്രയും ടോറസ്സും ടാറ്റാ എലക്‌സിയും സഫ്രാനും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വര്‍ഷം പദ്ധതി നടപ്പാക്കിയത്. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആദ്യത്തെ എട്ട് മാസം കൊണ്ട് തന്നെ ലക്ഷ്യത്തെ മറികടക്കാന്‍ സാധിച്ചു. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന കെ-ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുകയാണ്. ഐ ടി രംഗത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും ഇപ്പോള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഫ്യൂച്ചര്‍ ടെക്‌നോളജി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 82ഉം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 171ഉം കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 28ഉം ഉള്‍പ്പെടെ 281 ഐ ടി കമ്പനികളാണ് കേരളത്തില്‍ പുതുതായി ആരംഭിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. 2026ഓടെ കേരളത്തില്‍ 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ വിട്ടുവീഴ്ചയില്ലാതെ മാലിന്യ സംസ്‌കരണം നടപ്പാക്കണമെന്നതാണ് സര്‍ക്കാറിന്റെ നയം. ഖര, ദ്രവ മാലിന്യങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, ഇ-വേസ്റ്റ് എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണം നടപ്പാക്കേണ്ടതുണ്ട്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ രണ്ട് ഘട്ടങ്ങളിലുള്ള സമഗ്ര പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഗാര്‍ഹിക ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. മാലിന്യ നിര്‍മാര്‍ജനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗും നടപ്പാക്കും. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം നല്ലൊരു തൊഴില്‍ മേഖല കൂടിയാണ്. ആ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര സഹകരണത്തോടെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ്. അങ്ങനെ മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. അതിന്റെ ഫലമായാണ് 2018ലെ പ്രളയം, 2019ലെ അതിവര്‍ഷം, 2020 മുതലുള്ള കൊവിഡ് മഹാമാരി എന്നീ പ്രതിസന്ധികളെ അതിജീവിച്ച് 2021-22ല്‍ 4.64 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ നമ്മുടെ കാര്‍ഷിക മേഖലക്ക് കഴിഞ്ഞത്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തി നമ്മള്‍ രാജ്യത്തിന് മാതൃകയായി.

പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ 900ത്തിലധികം സര്‍ക്കാര്‍ സേവനങ്ങളെ ഓണ്‍ലൈനായി ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം തന്നെ അവശ വിഭാഗങ്ങള്‍ക്ക് അവ പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താന്‍ സര്‍ക്കാര്‍ സേവനങ്ങളെ വീട്ടുപടിക്കല്‍ എത്തിക്കുകയുമാണ്. പഠനത്തോടൊപ്പം തൊഴില്‍ എന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി “ഏണ്‍ വൈല്‍ യൂ ലേണ്‍’ പദ്ധതി നടപ്പാക്കി വരികയാണ്. ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3,500 കോടി രൂപയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ബജറ്റാണ് ഈ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവേഷണ രംഗത്തെ അറിവുകളെ സാമൂഹിക പുരോഗതിക്ക് ഉതകുന്ന വിധത്തില്‍ മാറ്റിത്തീര്‍ക്കുന്നതിന് ട്രാന്‍സ്ലേഷന്‍ ലാബുകള്‍ സ്ഥാപിക്കുകയാണ്. 200 കോടി രൂപ മുതല്‍ മുടക്കില്‍ 10 സര്‍വകലാശാലകളിലാണ് ഇത്തരം ലാബുകള്‍ സ്ഥാപിക്കുക.
ഇതിനെല്ലാം പുറമെയാണ് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. 1,136 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ദേശീയ ജലപാതയുടെ പുനരുദ്ധാരണം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന ദേശീയപാതാ വികസനം യാഥാര്‍ഥ്യമാകുകയാണ്. നാഷനല്‍ ഹൈവേ വികസനം കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ ഉത്തരവാദിത്വമായിരുന്നിട്ടുകൂടി ഇതിനായി 5,580 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്.

6,500 കോടി രൂപ ചെലവിലും 625 കിലോമീറ്റര്‍ നീളത്തിലും തിരുവനന്തപുരത്തെ പൂവാര്‍ മുതല്‍ കാസര്‍കോട്ടെ കുഞ്ചത്തൂര്‍ വരെ തീരദേശ ഹൈവേ യാഥാര്‍ഥ്യമാകുകയാണ്. 3,500 കോടി രൂപ ചെലവിലും 1,251 കിലോമീറ്റര്‍ നീളത്തിലും തിരുവനന്തപുരത്തെ പാറശ്ശാല മുതല്‍ കാസര്‍കോട്ടെ നന്ദാരപടവ് വരെ മലയോര ഹൈവേ ഒരുങ്ങുകയാണ്.

886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയാണ്. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങളും ഒരുങ്ങുകയാണ്. തിരുവനന്തപുരത്തെ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന മൈക്രോബയോം സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരോഗ്യരംഗത്ത് പുതിയ സാധ്യതകള്‍ തുറന്നുതരും.
പി എസ് സി നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചും പ്രത്യേക റിക്രൂട്ട്‌മെന്റുകള്‍ നടത്തി അവശ വിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചും ഒക്കെയാണ് നമ്മള്‍ നവ കേരളത്തിലേക്ക് മുന്നേറുന്നത്. ആ മുന്നേറ്റത്തില്‍ നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.

അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതകളും വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തിപ്പെടലും കൊണ്ട് കലുഷമായ ദേശീയാന്തരീക്ഷത്തില്‍ പ്രത്യാശയുടെ ദ്വീപ് എന്ന നിലയില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംസ്ഥാനമാണ് നമ്മുടേത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളില്‍ അല്‍പ്പവും വിട്ടുവീഴ്ച ചെയ്യാതെയും വര്‍ഗീയ നീക്കങ്ങളെ ചെറുത്തും ജനദ്രോഹ നടപടികള്‍ക്കെതിരായ ജനകീയ ബദലുകള്‍ അവതരിപ്പിച്ചും കേരളം മുമ്പോട്ടുപോകും. കരുത്തോടെയുള്ള ആ മുന്നേറ്റത്തിനായി നമുക്കെല്ലാവര്‍ക്കും കൈ കോര്‍ക്കാം.