Connect with us

Malappuram

അകക്കണ്ണിലെ തിളക്കം; മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ജുമുഅക്ക് ഇരട്ടിമധുരം

ബാങ്ക് വിളി, മആശിറ, ഖുത്വുബ, നിസ്‌കാരം, പ്രാര്‍ഥന, പ്രഭാഷണം എന്നിവക്ക് കാഴ്ചപരിമിതിയുള്ള ശബീര്‍ അലി, ഉമറുല്‍ അഖ്‌സം, സിനാന്‍ പെരുവള്ളൂര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

Published

|

Last Updated

റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ജുമുഅ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തുന്ന ഭിന്നശേഷി പണ്ഡിതരായ ഹാഫിള് ഉമറുല്‍ അഖ്‌സം, ഹാഫിള് ശബീറലി അദനി, ഹാഫിള് സിനാന്‍ എന്നിവര്‍.

മലപ്പുറം | സ്നേഹത്തിന്റെയും കരുതലിന്റെയും നന്മനിറഞ്ഞ പാഠം പകരുന്നതായിരുന്നു ഇന്നലെ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ജുമുഅ നിസ്‌കാരം. ബാങ്ക് വിളി, മആശിറ, ഖുത്വുബ, നിസ്‌കാരം, പ്രാര്‍ഥന, പ്രഭാഷണം എന്നിവക്ക് കാഴ്ചപരിമിതിയുള്ള മൂന്ന് ഭിന്നശേഷി പണ്ഡിതന്മാരാണ് നേതൃത്വം നല്‍കിയത്. അരികുവത്കരിക്കപ്പെടുന്നവരെ ചേര്‍ത്തുപിടിച്ച് സാമൂഹിക നിര്‍മിതിയുടെ ഭാഗമാക്കുന്നതിന്റെ നേര്‍സാക്ഷ്യം. ചേര്‍ത്തുവെക്കലിന്റെയും സഹാനുഭൂതിയുടെയും വര്‍ണമുഹൂര്‍ത്തം സമ്മാനിച്ച റമസാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ വിശ്വാസികള്‍ക്ക് ഏറെ കൗതുകമേകുന്നതും ഹൃദ്യവുമായി.

മൂവരും മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥികളാണ്. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ജേതാവ് കൂടിയായ ഹാഫിള് ശബീറിന്റെ വശ്യമനോഹരമായ ഖുത്വുബയും പാരായണ ശൈലിയും വിശ്വാസികളുടെ മനം കുളിര്‍പ്പിച്ചു. ദുബൈ ഗവണ്മെന്റിന്റെ കീഴില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുത്ത് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ശബീറലി.

മഅ്ദിന്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ ഒന്നാം ക്ലാസിലെത്തിയ ശബീര്‍ അലി ഒമ്പത് എ പ്ലസ് കരസ്ഥമാക്കിയാണ് എസ് എസ് എല്‍ സി പാസായത്. പ്ലസ്ടുവില്‍ 75 ശതമാനം മാര്‍ക്കും നേടി. തുടര്‍ന്ന് മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ പഠനമാരംഭിച്ച് ഒന്നര വര്‍ഷം കൊണ്ടാണ് ബ്രയില്‍ ലിപിയുടെ സഹായത്തോടെ ഖുര്‍ആന്‍ മനഃപാഠമാക്കിയത്. ഭിന്നശേഷി കലോത്സവ്, സാഹിത്യോത്സവുകളില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ശബീര്‍ അലി എടപ്പാള്‍ പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബഷീര്‍-നദീറ ദമ്പതികളുടെ മൂത്ത മകനാണ്.

ബാങ്ക് വിളി, മആശിറക്ക് നേതൃത്വം നല്‍കിയ ഹാഫിള് ഉമറുല്‍ അഖ്‌സം കാപ്പാട് സ്വദേശി ഹമീദ്-സൈനബ ദമ്പതികളുടെ മകനാണ്. ഖുര്‍ആന്‍ പാരായണം, മദ്ഹ് ഗീതങ്ങള്‍ എന്നിവയില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജുമുഅക്ക് ശേഷം പ്രഭാഷണത്തിന് നേതൃത്വം നല്‍കിയ ഹാഫിള് സിനാന്‍ പെരുവള്ളൂര്‍ തേനത്ത് ശംസുദ്ദീന്‍-സ്വഫിയ്യ ദമ്പതികളുടെ മകനാണ്. പ്രസംഗം, എഴുത്ത് എന്നിവയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ മേഖലയില്‍ നല്ല പരിജ്ഞാനമുള്ള സിനാന്‍ തന്റെ ഭിന്നശേഷി സുഹൃത്തുക്കള്‍ക്ക് സാങ്കേതിക വിദ്യയുടെ ഉപയോഗവും ഇവര്‍ക്കായി പ്രത്യേകമായുള്ള സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനങ്ങളും പകര്‍ന്ന് നല്‍കുന്നു.

ഭിന്നശേഷിക്കാരെ മുന്‍നിരയിലെത്തിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും ഇവരുടെ കഴിവുകള്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്നും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. റമസാനിനു ശേഷം ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി പ്രത്യേക ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായുള്ള മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജെ ആര്‍ എഫ്, നെറ്റ് കരസ്ഥമാക്കിയവര്‍, അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അവാര്‍ഡ് ലഭിച്ചവര്‍, ഹാന്‍ഡി ക്രാഫ്റ്റ് മേഖലയില്‍ മികവ് തെളിയിച്ചവര്‍ തുടങ്ങി വിവിധ നേട്ടങ്ങള്‍ കൈവരിച്ചവരുണ്ട്.

 

 

 

---- facebook comment plugin here -----

Latest