Connect with us

Kerala

നാടിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം; ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

വോട്ടെടുപ്പ് ഏപ്രില്‍ ഒമ്പതിന്. വോട്ടെണ്ണല്‍ മെയ് നാലിന്. 2.71 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.

Published

|

Last Updated

തിരുവനന്തപുരം | നാടിനെയാകെ ഇളക്കിമറിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം. 20 ദിവസത്തിലധികം നീണ്ടുനിന്ന പരസ്യ പ്രചാരണത്തിനാണ് ആവേശകരമായ അവസാന ലാപ്പ് പ്രചാരണത്തോടെ അവസാനമായത്. കൊട്ടിക്കലാശം വര്‍ണാഭമാക്കാന്‍ വിവിധ മുന്നണികള്‍ വാശിയോടെ മത്സരിക്കുന്ന രംഗങ്ങള്‍ക്കാണ് സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങള്‍ സാക്ഷിയായത്.

വ്യത്യസ്തങ്ങളായ പ്രചാരണ രീതികളാണ് കൊട്ടിക്കലാശത്തില്‍ പരീക്ഷിക്കപ്പെട്ടത്. പരസ്യ പ്രചാരണ സമാപനത്തിന് നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തിയപ്പോള്‍ തെരുവുകള്‍ ജനനിബിഡമാവുകയും ശബ്ദമുഖരിതമാവുകയും ചെയ്തു. മുന്നണികള്‍ സംഘടിപ്പിച്ച റോഡ് ഷോയിലും റാലിയിലും സ്ഥാനാര്‍ഥികളും നേതാക്കളും പങ്കെടുത്തു. പലയിടത്തും ബാന്‍ഡ്, ചെണ്ടമേളവും, നൃത്തങ്ങളും, പുലിക്കളിയും മറ്റും അരങ്ങേറി. നിശ്ചല ദൃശ്യങ്ങളും കലാശക്കൊട്ടിന് നിറം പകര്‍ന്നു.

ഇരമ്പി നിന്ന മുദ്രാവാക്യം വിളികള്‍, അനൗണ്‍സ്‌മെന്റുകള്‍, പ്രസംഗങ്ങള്‍, പ്രകടനങ്ങള്‍, റാലികള്‍ എന്നിവക്കെല്ലാമാണ് ഇന്ന് വൈകിട്ട് ആറോടെ സമാപനം കുറിച്ചത്.

രണ്ട് രാത്രിയും ഒരു പകലും ഇനി നിശ്ശബ്ദ പ്രചാരണത്തിനുള്ളതാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനത്ത് നിലവിലുള്ള സര്‍ക്കാര്‍ തുടരണോ, മറ്റൊരു മുന്നണി അധികാരത്തില്‍ വരണോ എന്ന കാര്യത്തില്‍ മറ്റന്നാള്‍ (ഏപ്രില്‍ ഒമ്പത്) ജനം വിധിയെഴുതും. 2.71 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലോടെ ജനഹിതം പുറത്തുവരും.

 

---- facebook comment plugin here -----

Latest