Connect with us

childrens home missing case

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ബെംഗളൂരുവില്‍ വെച്ച് മയക്ക് മരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി മൊഴി

Published

|

Last Updated

കോഴിക്കോട് | വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ രക്ഷപെടാന്‍ ശ്രമിച്ച ആറ് പെണ്‍കുട്ടികളേയും ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ ഇന്നലെ വൈകുന്നേരത്തോടെയാണ് ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ബെംഗളൂരുവില്‍വെച്ച് മയക്ക്മരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഗോവയിലെത്തിയാല്‍ ജോലി നല്‍കാമെന്ന് മട്ടന്നൂര്‍ സ്വദേശിയായ ഒരാള്‍ വാഗ്ദാനം ചെയ്തതായും മൊഴി ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് പോലീസ് അന്വേിഷിക്കുന്നുണ്ട്.

പെണ്‍കുട്ടികള്‍ക്ക് യാത്രയില്‍ ഉടനീളം ഗൂഗിള്‍ പേ വഴി പണം അയച്ചു കൊടുത്തത് എടക്കര സ്വദേശിയായ യുവാവ് ആണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ യുവാവിനെ കാണാനായി കുട്ടികള്‍ എടക്കരയില്‍ എത്തിയ സമയത്താണ് പിടിയിലായത്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് വിവരം.

കുട്ടികളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന രണ്ട് യുവാക്കളേയും രാത്രിയോടെ ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഈ യുവാക്കളാണ് കുട്ടികള്‍ക്ക് ലഹരിയടക്കം കൈമാറിയത് എന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ ഏതെങ്കിലും ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ കുട്ടികള്‍ താമസിച്ചിരുന്ന വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ കാര്യമായ ഒരു സുരക്ഷയും കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്.