Connect with us

National

അടുത്തവര്‍ഷം 5ജി സേവനം 13 നഗരങ്ങളില്‍ ലഭിക്കുമെന്ന് കേന്ദ്രം

അതേസമയം, 5ജി സ്‌പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 5ജി സേവനങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. തുടക്കത്തില്‍ നാല് മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളുരു, ചെന്നൈ ഉള്‍പ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാകുക. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ എന്നീ കമ്പനികള്‍ സേവനം നല്‍കും. ടെലികോം മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്.

ഗുരുഗ്രാം, ബെംഗളുരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡിഗഡ്, ഡല്‍ഹി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്‌നോ, പൂനെ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് 5ജി സേവനം അടുത്തവര്‍ഷത്തോടെ ലഭ്യമാക്കുന്നത്. അതേസമയം, വിവിധ ടെലികോം സേവനദാതാക്കള്‍ അതിന്റെ പരീക്ഷണം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ഇന്ത്യയില്‍ 5ജി സേവനം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 10 കോടി മുതല്‍ 15 കോടിവരെ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 5ജി സ്‌പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നില്‍ ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉള്‍പ്പെട്ടതാണ് സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.

അടിസ്ഥാന വില 60-70 ശതമാനം കുറച്ചില്ലെങ്കിലും ലേലം വിജയകരമാവില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ച മുന്‍പാണ് ഈ ആവശ്യം ഉന്നയിച്ച് സംഘടന കേന്ദ്രത്തിന് കത്തയച്ചത്. 2022 ഏപ്രില്‍-മെയ് മാസത്തിനിടയില്‍ 5ജി സ്‌പെക്ട്രം ലേലം നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ വില വലിയൊരു വെല്ലുവിളിയായി നില്‍ക്കുന്നത് കമ്പനികള്‍ ഉന്നയിക്കുന്നു. വില കുറച്ചാല്‍ മാത്രമേ കൂടുതല്‍ ശക്തമായി ലേലത്തില്‍ പങ്കെടുക്കാനാവൂ എന്നാണ് കമ്പനികളുടെ വാദം.