National
വി സി കെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചു; തമിഴകം ഇനി വിജയ് ഭരിക്കും
വി സി കെയുടെ പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ടി വി കെ ജനറൽ സെക്രട്ടറി ആദവ് അർജുനയാണ് വിജയ് മുഖ്യമന്ത്രിയാകുമെന്ന വിവരം സ്ഥിരീകരിച്ചത്.
ചെന്നൈ | തമിഴ്നാട്ടിൽ അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. നടനും രാഷ്ട്രീയ നേതാവുമായ ജോസഫ് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടി വി കെ) വിടുതലൈ ചിരുതൈഗൽ കക്ഷി (വി സി കെ) പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും ടി വി കെക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
വി സി കെയുടെ പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ടി വി കെ ജനറൽ സെക്രട്ടറി ആദവ് അർജുനയാണ് വിജയ് മുഖ്യമന്ത്രിയാകുമെന്ന വിവരം സ്ഥിരീകരിച്ചത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ മൂന്ന് തവണ കണ്ട് അവകാശവാദം ഉന്നയിച്ചുവെങ്കിലും മതിയായ പിന്തുണ ഇല്ലാത്തതിനാൽ സർക്കാറുണ്ടാക്കാൻ വിജയ്‍യെ ഗവർണർ ക്ഷണിച്ചിരുന്നില്ല.

ഏപ്രിൽ 23 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് മത്സരിച്ച പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉൾപ്പെടെ 108 സീറ്റുകളിലാണ് ടി വി കെ വിജയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമപ്രകാരം വിജയ് ഒരു സീറ്റ് ഒഴിഞ്ഞതോടെ പാർട്ടിയുടെ അംഗബലം 107 ആയി കുറഞ്ഞു. കോൺഗ്രസിന്റെ അഞ്ച് എം എൽ എമാരും സി പി ഐ, സി പി ഐ എം പാർട്ടികളുടെ രണ്ട് വീതം എം എൽ എമാരും പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ്‌യുടെ പക്ഷത്ത് 116 പേരായി.
തുടക്കത്തിൽ ഡി എം കെ സഖ്യത്തിൽ ഉറച്ചുനിന്ന മുസ്ലിം ലീഗും നിർണായക ചർച്ചകൾക്കൊടുവിൽ നിലപാട് മാറ്റുകയായിരുന്നു. ഒടുവിൽ വി സി കെ കൂടി എത്തിയതോടെ പിന്തുണക്കുന്നവരുടെ എണ്ണം 118 ആയി ഉയർന്നു. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ ഇതോടെ വിജയ് പക്ഷം ഉറപ്പിച്ചു. അധികാര പങ്കാളിത്തത്തെ ചൊല്ലിയുള്ള നീണ്ട ചർച്ചകൾക്കൊടുവിലാണ് ശനിയാഴ്ച വി സി കെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
Summary
The political uncertainty in Tamil Nadu concluded as the VCK and IUML extended their support to Joseph Vijay’s Tamilaga Vettri Kazhagam (TVK). With the backing of Congress and Left parties, Vijay’s tally reached the required majority of 118 seats in the 234-member assembly. TVK general secretary Aadhav Arjuna confirmed that Vijay will take oath as the next Chief Minister of Tamil Nadu.







