Kerala
നിലമ്പൂരിൽ പന്നി കെണിയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു; ഒരാൾ അറസ്റ്റിൽ
ഗുരുതരാവസ്ഥയിലായ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം | നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. അനന്തു വിജയ് (15) ആണ് മരിച്ചത്. ഇന്നലെ രാത്രി മീൻ പിടിക്കാൻ പോയി മടങ്ങുകയായിരുന്ന അഞ്ച് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ നാല് പേർക്ക് ഷോക്കേറ്റു. ഗുരുതരാവസ്ഥയിലായ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് വഴിക്കടവ് സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇയാൾ വൈദ്യുതി കെണിയൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യക്ക് (ബിഎൻഎസ് 105 വകുപ്പ്) വഴിക്കടവ് പൊലീസ് കേസെടുത്തിട്ടുണ്ട്. വിനീഷിനെയും കുഞ്ഞുമുഹമ്മദിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് അറിയിച്ചു.
മരിച്ച അനന്തു വിജയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.