Connect with us

Kerala

എസ് ഐ ആർ: ഭീതി അകറ്റണമെന്ന് കാന്തപുരം

വോട്ടർപട്ടിക കുറ്റമറ്റതാക്കാൻവേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം

Published

|

Last Updated

കോഴിക്കോട്|വോട്ടര്‍പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. നിലവിൽ എസ് ഐ ആർ പൂർത്തിയായ ബിഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. വോട്ടര്‍പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ട്. എസ് ഐ ആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നു.

വോട്ടർപട്ടിക കുറ്റമറ്റതാക്കാൻവേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനയ്ക്ക് സമർപ്പികേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിൽപെട്ട മനഷ്യർക്കും പുറം രാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സങ്കീർണതകളിൽതട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും പ്രതിസന്ധിയിലാകുമോ എന്ന ഭീതിയും നിലനിൽക്കുന്നു. ഇക്കാര്യം പരിശോധിച്ച് ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ഭീതി പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി കൈകൊള്ളണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ തീവ്രപരിശോധന നീട്ടിവെക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച സാഹചര്യത്തിൽ വോട്ടർപട്ടിക പരിശോധനയുടെ തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാർ ജാഗ്രതയോടെ ഇടപെടുകയും അർഹതപ്പെട്ട ഒരാൾ പോലും വോട്ടർപട്ടികയിൽനിന്ന് പുറത്താവില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം. പട്ടികയിൽ ഉൾപ്പെടുന്നതിലും ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കുന്നതിലും എല്ലാവരും ശ്രദ്ധ പുലർത്തണം. അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും സാമൂഹിക സംഘടനകളും മാധ്യമങ്ങളും ഈ വിഷയത്തിൽ സാധാരണ ജനങ്ങളെ ബോധവത്കരിക്കാനും സഹായിക്കാനും മുന്നോട്ടുവരണമെന്നും കാന്തപുരം പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്തും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപസംഘടനകളും ഇക്കാര്യത്തിൽ ഹെൽപ് ഡെസ്കുകൾക്കും ബോധവത്ക്കരണത്തിനും സജ്ജമായിട്ടുണ്ട്. നീതിയുക്തവും എല്ലാ പൗരരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന രാജ്യത്തിന്റെ നിലനിൽപ്പിനായി ഒരുമിച്ചു പ്രവർത്തിക്കാമെന്നും കാന്തപുരം വ്യക്തമാക്കി.

 

Latest