International
വെടിവെപ്പ് ; സുഡാൻ സംഘർഷഭരിതം
15,500 പേരെങ്കിലും കൊല്ലപ്പെട്ടതായി യു എൻ
ഖാർത്വും | രാജ്യത്തുടനീളം പോരാട്ടവും കുടിയൊഴിപ്പിക്കലും ശക്തമാകുന്നതിനിടെ, സുഡാൻ തലസ്ഥാനമായ ഖാർത്വമിലെ ഇരട്ട നഗരത്തിൽ അർധ സൈനിക സേന നടത്തിയ വെടിവെപ്പിൽ 40 ഓളം പേർ കൊല്ലപ്പെട്ടു. ഒരു ദിവസം മുമ്പ് ഒംദുർമാനിൽ നടന്ന ആക്രമണത്തിന് പിന്നിൽ റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർ എസ് എഫ്) ഗ്രൂപ്പാണെന്ന് രാജ്യത്തുടനീളം സഹായങ്ങൾ ഏകോപിപ്പിക്കുന്ന സംഘടനകളിലൊന്നായ കരാരി റെസിസ്റ്റൻസ് കമ്മിറ്റി പറഞ്ഞു.
40 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപോർട്ട്. ഇരയായവരുടെ എണ്ണത്തിൽ ഇപ്പോഴും കൃത്യമായ കണക്കില്ലെന്ന് കരാരി റെസിസ്റ്റൻസ് കമ്മിറ്റി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ജസീറ സംസ്ഥാനത്തെ കാർഷിക ഗ്രാമത്തിൽ ആർ എസ് എഫ് നടത്തിയ ആക്രമണത്തിൽ നൂറ് പേർ കൊല്ലപ്പെട്ടിരുന്നു. 2023 ഏപ്രിൽ പകുതിയോടെയാണ് സുഡാനീസ് സായുധ സേനയും (എസ് എ എഫ്) അർധസൈനിക വിഭാഗമായ ആർ എസ് എഫും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 15,500 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് യു എൻ കണക്കുകൾ.