Connect with us

Ongoing News

നമീബിയയെ തകര്‍ത്തു; ഇന്ത്യന്‍ ജയം 93 റണ്‍സിന്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി. മറുപടിയായി നമീബിയക്ക് 116 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Published

|

Last Updated

ന്യൂഡല്‍ഹി | നമീബിയക്കെതിരെ വന്‍ വിജയവുമായി ഇന്ത്യ. ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം അങ്കത്തില്‍ 93 റണ്‍സിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി. മറുപടിയായി നമീബിയക്ക് 116 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇന്ത്യ മുന്നോട്ട് വച്ച 210 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയ തുടക്കത്തില്‍ നല്ല പോരാട്ട വീര്യമാണ് കാഴ്ചവച്ചത്. ലോറന്‍ സ്റ്റീന്‍കാമ്പും (20 പന്തില്‍ 29), ജാന്‍ ഫ്രയ്‌ലിങ്കും (15ല്‍ 22) മികച്ച ബാറ്റിങ് പുറത്തെടുത്തു. എന്നാല്‍ ഇവര്‍ പുറത്തായ ശേഷം എത്തിയവരില്‍ ജെറാര്‍ഡ് ഇറസ്മസ് മാത്രമാണ് താരതമ്യേന നന്നായി ബാറ്റ് ചെയ്തത്. 11 പന്തില്‍ 18 റണ്‍സാണ് ജെറാര്‍ഡിന്റെ സമ്പാദ്യം. നമീബിയയുടെ ആറ് ബാറ്റര്‍മാരാണ് രണ്ടക്കം കാണാതെ പവലിയനിലേക്ക് മടങ്ങിയത്. ഇതില്‍ മൂന്നുപേര്‍ ഡക്കായിരുന്നു. വരുണ്‍ ചക്രവര്‍ത്തി ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ്, ശിവം ദുബെ, ജസ്പ്രിത് ബുംറ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ ലോകകപ്പിലെ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ ഗംഭീരമായി തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല. എട്ട് പന്തില്‍ മൂന്ന് സിക്‌സറിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 28 റണ്‍സ് നേടിയ സഞ്ജു ഇന്ത്യക്ക് നല്ല തുടക്കം നല്‍കി. പിന്നീട് മാസ്മര ഫോമിലുള്ള ഇശാന്‍ കിഷന്‍ പന്തിനെ നിരന്തരം ബൗണ്ടറി ലൈന്‍ കടത്തുന്നതിന് സ്റ്റേഡിയം സാക്ഷിയായി. മനോഹരമായ ഇന്നിങ്‌സില്‍ അഞ്ച് സിക്‌സും ആറ് ഫോറും സഹിതം ഇശാന്‍ 61 റണ്‍സ് വാരിക്കൂട്ടി. വെറും 24 പന്തിലായിരുന്നു ഇത്. 28 പന്തില്‍ 52ല്‍ എത്തിയ ഹാര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. തിലക് വര്‍മ (21ല്‍ 25), സൂര്യകുമാര്‍ യാദവ് (13ല്‍ 12), ശിവം ദുബെ (16ല്‍ 23) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍.

നമീബിയക്കു വേണ്ടി നായകന്‍ ജെറാര്‍ഡ് ഇറാസ്മസ് നാല് വിക്കറ്റ് നേടി. ബെന്‍ ഷികോംഗോ, ജെ ജെ സ്മിത്ത്, ബെര്‍നാര്‍ഡ് സ്‌കോട്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.

---- facebook comment plugin here -----

Latest