Connect with us

Kerala

കോടതി വിധിയുമായെത്തിയ ഷൈജലിനെ എംഎസ്എഫ് ഓഫീസില്‍ പ്രവേശിപ്പിച്ചില്ല; വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഷൈജല്‍

നിലവിലെ സംസ്ഥാന ഭാരവാഹികളാണ് ഇദ്ദേഹത്തിന്റെ പ്രവേശനം തടഞ്ഞത്

Published

|

Last Updated

കോഴിക്കോട് |  ഹരിത നേതാക്കളെ പിന്തുണച്ചതിന് മുസ്ലിം ലീഗ് പുറത്താക്കിയ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എം എസ് എഫ് ഓഫീസില്‍ എത്തിയെങ്കിലും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല.നിലവിലെ സംസ്ഥാന ഭാരവാഹികളാണ് ഇദ്ദേഹത്തിന്റെ പ്രവേശനം തടഞ്ഞത്.എംഎസ്എഫ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായാണ് ഷൈജല്‍ എത്തിയിരുന്നത്. തുടര്‍ന്നു ഷൈജല്‍ തിരിച്ചുപോയി. തടഞ്ഞ നടപടി കോടതിയെ അറിയിക്കുമെന്നു ഷൈജലുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷൈജല്‍ ഞായറാഴ്ച ഓഫീസില്‍ എത്തിയത്. ഷൈജലിനെ പുറത്താക്കിയ നടപടി തള്ളി കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. ഭരണഘടനക്ക് വിരുദ്ധമായാണ് പി പി ഷൈജലിനെ പുറത്താക്കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി ഷൈജലിന് അനുകൂലമായി വിധിച്ചത്.

പ്രതിഷേധമുയര്‍ത്തിയ ഹരിത നേതാക്കളെ പിന്തുണച്ചതിന്റെ പേരിലാണ് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ലീഗ് നേതൃത്വം പി പി ഷൈജലിനെ പുറത്താക്കിയത് . എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ഇതുവരെ നല്‍കിയില്ലെന്നും യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഷൈജല്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ഷൈജലിന്റെ ഹരജി പരിഗണിച്ച കല്‍പ്പറ്റ മുന്‍സിഫ് കോടതി ഷൈജലിന് പരിപാടികളില്‍ പങ്കെടുക്കാമെന്ന് ഉത്തരവിടുകയായിരുന്നു. ഷൈജലിനെ പുറത്താക്കാക്കിയതിന് പിന്നില്‍ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പം നിന്നു എന്ന കാരണം മാത്രമാണെന്ന നിലപാടിലാണു ഷൈജല്‍.

 

Latest