Connect with us

shaj kiran and bjp

ഷാജ് കിരണിന് ബി ജെ പി നേതാവ് സന്ദീപ് വാര്യരുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ട്

കര്‍ണാടക മന്ത്രി വി സുനില്‍കുമാറിന്റെ വിരുന്നില്‍ സന്ദീപും ഷാജും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

പാലക്കാട് | സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് ആരോപിച്ച ഷാജ് കിരണിന് ബി ജെ പി നേതാവുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ബി ജെ പി സംസ്ഥാന വക്താവും പാലക്കാട്ടെ പ്രധാന നേതാവുമായ സന്ദീപ് ജി വാര്യരുമായാണ് ഷാജിന് അടുത്ത ബന്ധമുള്ളത്. കര്‍ണാടക മന്ത്രി വി സുനില്‍കുമാറിന്റെ വിരുന്നില്‍ സന്ദീപും ഷാജും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മന്ത്രിയുടെ വസതിയില്‍ സംഘടിപ്പിച്ച വിരുന്നിലാണ് ഇരുവരും പങ്കെടുത്തത്. സന്ദീപിനെതിരെ ബി ജെ പിയില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കന്നഡ മന്ത്രി സുനില്‍ കുമാറും സന്ദീപിനെതിരെ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെ തുടര്‍ന്ന്, സന്ദീപിന് ബി ജെ പി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെയും ഇടനിലക്കാരനാണ് ഷാജ് കിരണെന്നും പരസ്യ ആരോപണങ്ങള്‍ക്ക് ശേഷം തന്നെ ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന ആരോപിച്ചിരുന്നു. താന്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനുമാണെന്നാണ് ഷാജ് കിരണ്‍ പറയുന്നത്. അതിനിടെ ഈ വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി സന്ദീപ് രംഗത്തെത്തി. കർണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനിൽ കുമാർജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങിൽ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോൾ കഴിഞ്ഞ വർഷം യാദൃഛികമായി പോയതാണെന്നും രജിത്തിന്റെ കൂടെയാണ് ഷാജ്‌ കിരൺ എന്ന മാധ്യമ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നതെന്നും മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനുട്ട് സംസാരിച്ച് ഫോട്ടോയെടുത്തുവെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ

ഷാജി കിരൺ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോൻ. മാതൃഭുമിയിലെ പെയ്ഡ് ന്യൂസുകാരനെതിരെ നിയമനടപടി സ്വീകരിക്കും .
കർണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനിൽ കുമാർജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങിൽ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോൾ കഴിഞ്ഞ വർഷം യാദൃശ്ചികമായി പോയതാണ് . രജിത്തിന്റെ കൂടെയാണ് ഷാജ്‌ കിരൺ എന്ന മാധ്യമ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത് . മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച് ഫോട്ടോയെടുത്തു .
ആ ഫോട്ടോയിൽ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ്‌ കിരൺ വന്നതിന് എനിക്കെന്ത് ചെയ്യാൻ പറ്റും ?
ഇനി മാതൃഭൂമിയുടെ പെയ്ഡ് ന്യൂസുകാരൻ എന്റെ പ്രതികരണം തേടി എന്ന് പറയുന്നത് പച്ചക്കള്ളമാണ് . ഉണ്ടെങ്കിൽ തെളിവ് സഹിതം വാർത്ത പൊളിയുമായിരുന്നു .
എന്റെ സുഹൃത്ത് രജിത്ത് നാല് മാസം മുമ്പ് തന്നെ ഷാജ്‌ കിരൺ തട്ടിപ്പുകാരനാണ് എന്ന് കാണിച്ച് എഡിജിപി വിജിലൻസിന് ഇ മെയിൽ വഴി പരാതി നൽകിയത് സ്ക്രീൻ ഷോട്ട് പുറത്തു വിടുന്നു . അന്ന് ആ പരാതിയിൽ പോലീസ് നടപടി എടുത്തിരുന്നെങ്കിൽ ഷാജ്‌ കിരൺ അന്നേ അകത്തായേനെ .
ഷാജ് കിരൺ എന്റെ സുഹൃത്താണെന്ന് ആ ഫോട്ടോ അടിക്കുറുപ്പുകളിൽ പോലും പറഞ്ഞിട്ടുമില്ല .
കുറെ കാലമായി എനിക്കെതിരെ വാർത്ത ഉല്പാദിപ്പിക്കുന്ന ഈ ലേഖകൻ ബിജെപി പ്രവർത്തകർക്കിടയിൽ എന്നോടുള്ള സ്നേഹവും വിശ്വാസവും തകർക്കാനുള്ള ഭാഗമായാണ് ഈ വാർത്ത ചെയ്തതെന്നും അറിയാം . നിരവധി മുതിർന്ന രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം അയാളുടെ ഫോട്ടോകൾ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാർത്ത ചമക്കുന്നത് തോന്നിവാസമാണ് .
എന്തായാലും ദൈവം കാത്ത് തെളിവായി ഷാജ്‌ കിരണിനെതിരെ നൽകിയ ഇ മെയിൽ പരാതിയുണ്ട് . എന്റെ പ്രതികരണം പോലും ഉൾപ്പെടുത്താതെ വാർത്ത നൽകിയ മാതൃഭൂമി മര്യാദകേടാണ് കാണിച്ചത് .
പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചു കൊണ്ട് മാത്രം വാർത്ത ചെയ്യുമ്പോൾ എന്റെ പ്രതികരണം വേണ്ടല്ലോ അല്ലേ ?
(10) Facebook