Connect with us

vande bharath

രണ്ടാം വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി; ഞായറാഴ്ച സര്‍വീസ് തുടങ്ങും

കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വീസ്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി. കാവി വര്‍ണത്തിലുള്ള ട്രെയിന്‍ പുലര്‍ച്ചെ 4.30നാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രയല്‍ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വീസ്.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി ഒമ്പതു വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്കു ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നു പുറപ്പെട്ടത്. ഡിസൈന്‍ മാറ്റം വരുത്തിയ കാവി നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്.

കാസര്‍ക്കോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ആയിരിക്കും സര്‍വീസ്. രാവിലെ ഏഴു മണിക്ക് കാസര്‍ക്കോട് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3.05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്നു തിരിച്ച് രാത്രി 11.55ന് കാസര്‍ക്കോട് എത്തുന്ന നിലയിലാകും സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസര്‍ക്കോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും. ആകെ എട്ടു കോച്ചുകളുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങും.