Connect with us

cover story

ഇലഞ്ഞിമരച്ചോട്ടിലെ സ്കൂൾ കാലം

മഴക്കാലം വിദ്യാലയങ്ങളുടെ ഒാർമകൂടിയാണ്. നടത്തത്തിലൂടെയാണ് മഴയുടെ വിസ്മയകരമായ ഭാവങ്ങൾ ഞാൻ അറിഞ്ഞിട്ടുള്ളത്. പാപ്പിനിപ്പാറയിലെ ഏറ്റവും നല്ല ഓർമകൾ എല്ലാം മഴയുമായി ബന്ധപ്പെട്ടതാണ്. കുന്നിൻ മുകളിൽ നിന്ന് കൊങ്ങൻ വെള്ളമിറങ്ങുന്ന ചില പെരുമഴ ദിവസങ്ങളിൽ പാടവും തോടും ഒന്നാകും.അപ്പോൾ സ്‌കൂളിൽ പോകില്ല. പെരുമഴ നോക്കിയങ്ങനെ ഉമ്മറത്തിരിക്കും.ആ ഇരിപ്പിൽ കണ്ട ദിവാസ്വപ്‌നങ്ങളാണ് എൻ്റെ ഭാവനാലോകത്തിന്റെ കാതൽ.

Published

|

Last Updated

രോ വിദ്യാലയ കാലത്തും സ്‌കൂൾ തുറക്കുന്ന കാലത്തും ഞാനെപ്പോഴും ഓർക്കുന്നത് ഇരുമ്പുഴി ഗോവിന്ദ മെമ്മോറിയൽ വിദ്യാലയത്തെ തന്നെയാണ്. അതൊരിക്കലും മറക്കാനൊക്കില്ല. കുന്നുകളും തോടുകളും കൊണ്ട് സമ്പന്നമായിരുന്നു വിദ്യാലയ വഴി. പ്രകൃതിക്കകത്തുള്ള വിദ്യാലയം എന്നതായിരുന്നു നമ്മുടെ കുട്ടിക്കാലത്തിന്റെ ഒരു സൗഭാഗ്യം. മഴക്കാലമായാൽ അക്കാലത്ത് സ്‌കൂളിൽ തൊപ്പിക്കുട ധരിച്ചുവരുന്ന ധാരാളം സഹപാഠികളുണ്ടായിരുന്നു. ഇത് അക്കാലത്തെ ഒരു കൗതുകമാണ്. അന്നത്തെ പഠനകാലം മാത്രമല്ല ആസ്വദിച്ചത്. സ്കൂളുൾപ്പെടുന്ന പ്രകൃതിയും ഞങ്ങളുടെ ആസ്വാദനത്തിന്റെ ഭാഗമായിരുന്നു. ധാരാളം ഓർമകൾ എന്റെ പ്രൈമറി സ്കൂൾ കാലഘട്ടത്തിന്റെതായുണ്ട്.

നാല് പതിറ്റാണ്ടിനു ശേഷം ഇരുമ്പുഴി വടക്കുംമുറിയിലെ ഗോവിന്ദ മെമ്മോറിയൽ സ്കൂ‌ളിലേക്ക് ഞാൻ ചെന്നത് ഒരു സ്വീകരണയോഗത്തിൽ പങ്കെടുക്കാനാണ്. എന്റെ കഥാസമാഹാരമായ “ജലസന്ധി’ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ വേളയിൽ ആനന്ദൻ എന്നെ സ്‌കൂളിലേക്ക് ക്ഷണിച്ചു. അവിടെ എന്നെ കണക്ക് പഠിപ്പിച്ച കരുണാകരൻ മാഷിന്റെ മകനാണ് ആനന്ദൻ. അവരുടെ മാനേജ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണത്. കരുണാകരൻ മാഷ് ഇപ്പോഴില്ല. ദേഷ്യക്കാരനായിരുന്നു അദ്ദേഹം. കൈവെള്ളയിൽ തിണർക്കുന്ന ചുവപ്പു വടുക്കളുടെ ഓർമകൾ ഇപ്പോഴുമുണ്ട്. കരുണാകരൻ മാഷ് ഹെഡ്‌മാസ്റ്ററുമായിരുന്നു. അദ്ദേഹം ട്രഷറിയിലോ എ ഇ ഒ ഓഫീസിലോ പോകുന്ന ദിവസം ഞങ്ങൾക്ക് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. മാഷ് സ്‌കൂളിൽ വരാതിരിക്കാനുള്ള വിദ്യ വെള്ളാരങ്കല്ല് ജപിച്ചൂതി മൂത്രപ്പുരയുടെ പൊത്തിൽ കൊണ്ടുവെക്കലാണെന്ന് ആരുടെ കണ്ടുപിടുത്തമായിരുന്നു? വിജുവിന്റെയോ ഉണ്ണികൃഷ്ണന്റെയോ മുരളിയുടെയോ അതോ ബാലയുടെയോ? ഓർമയില്ല. പക്ഷേ, ഞങ്ങളങ്ങനെ ചെയ്‌തിരുന്നു. ഇത്തരത്തിലുള്ള ഓർമകളുടെ വീണ്ടെടുപ്പിന് കൂടിയാണ് ഞാൻ ഗോവിന്ദ മെമ്മോറിയൽ സ്‌കൂളിലേക്ക് പോയത്. ശങ്കരൻ മാഷും അവിടുത്തെ അധ്യാപകനായിരുന്നു.

എഴുത്തിന്റെ നാൾവഴികളിലൊന്നും തന്നെ ജന്മനാട് എന്നെ ശ്രദ്ധിച്ചതായി ഓർമവരുന്നില്ല. ജന്മനാടുമായി അകന്നു കഴിഞ്ഞ ഒരാളാണ് ഞാൻ. സുപ്രധാനമായ രചനകളോ പുസ്‌തകങ്ങളോ പുറത്തിറങ്ങുമ്പോഴും അവാർഡുകൾ ലഭിക്കുമ്പോഴും കത്തുകളും ഫോൺകോളുകളും ലഭിക്കുന്നത് സ്വാഭാവികം. എന്നാൽ പാപ്പിനിപ്പാറയിൽ നിന്നോ ഇരുമ്പുഴിയിൽ നിന്നോ ആരുമെനിക്ക് എഴുതാറില്ലെന്നതാണ് വാസ്തവം. ആരുമെന്നെ വിളിക്കാറില്ല. അതിന് പല കാരണവും ഉണ്ടാകാം. സാംസ‌്കാരികമായ പിന്നാക്കാവസ്ഥ അതിലൊന്നാകാം. എനിക്കുമുമ്പേ കടന്നുപോയ എഴുത്തുകാരുടെ നിരയിൽ എന്റെ ജന്മദേശത്തു നിന്ന് ആരെങ്കിലും ഉണ്ടായിരുന്നതായി അറിവില്ല. മലയാളത്തിലെ ഗൗരവമുള്ള പ്രസിദ്ധീകരണങ്ങളോ സാഹിത്യ ഗ്രന്ഥങ്ങളോ വായിച്ചിരുന്ന ആരെയും എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടില്ല. ഇങ്ങനെയുള്ള ഒരു പ്രദേശത്തെ പ്രാഥമിക വിദ്യാലയം അവിടുത്തെ പൂർവ വിദ്യാർഥിയെ സാഹിത്യ പുരസ്കാരം കിട്ടിയതിന്റെ പേരിൽ ആദരിക്കുക എന്നതും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ദാരിദ്ര്യം വിട്ടുമാറാത്ത കുട്ടിക്കാലമായിരുന്നു എന്റേത്. എന്റെ വിദ്യാലയ ജീവിതത്തിനും ദാരിദ്ര്യത്തിന്റെ മുറിപ്പാടുകൾ ഉണ്ടായിരുന്നു.

സ്വാദുള്ള കറിയോ ഉപ്പേരിയോ അച്ചാറുകളോ കൂട്ടി ഉച്ചഭക്ഷണം കഴിച്ച ഓർമ എന്റെ പ്രാഥമിക വിദ്യാലയ ജീവിതത്തിനില്ല. അലൂമിനിയത്തിന്റെ തൂക്കുപാത്രത്തിൽ എന്നും ഉണ്ടായിരുന്ന ചോറും തേങ്ങാച്ചമ്മന്തിയും മാത്രം. അത് സ്‌കൂളിന് തൊട്ടടുത്ത് തന്നെയുള്ള “മാത്യേമ്മ’യുടെ അടുക്കള വീതനയിൽ കൊണ്ടുവെക്കും. ആ വീട്ടിലിരുന്ന് ഊണു കഴിക്കലാണ് പതിവ്. അവിടുത്തെ അംബിക എന്റെ സഹപാഠിയുമായിരുന്നു.എന്നാൽ ആ സ്കൂ‌ളാണ് എന്റെ സർഗാത്മകതയുടെ ഭാവനാലോകത്തിന് അടിത്തറ പണിതത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. തെച്ചിക്കാടുകൾ നിറഞ്ഞ കുന്നിൻ താഴ്്വരയിലെ ഒറ്റയടിപ്പാതയിലൂടെ മുള്ളമ്പഴം പറിച്ചു തിന്നുകൊണ്ടുള്ള നടത്തം. ഒരിക്കൽ മാത്രം കഴുകന്മാരെ കണ്ടതും കിനാക്കാഴ്ചയാണ്. ഒരിടത്ത് ചത്തുകിടക്കുന്ന മാടിന്റെ മാംസം കൊത്തിവലിക്കുകയായിരുന്നു അവ. ഈ നടത്തത്തിലൂടെയാണ് മഴയുടെ വിസ്മയകരമായ ഭാവങ്ങൾ ഞാൻ അറിഞ്ഞിട്ടുള്ളത്. പാപ്പിനിപ്പാറയിലെ ഏറ്റവും നല്ല ഓർമകൾ എല്ലാം മഴയുമായി ബന്ധപ്പെട്ടതാണ്.

കുന്നിൻ മുകളിൽനിന്ന് കൊങ്ങൻവെള്ളമിറങ്ങുന്ന ചില പെരുമഴ ദിവസങ്ങളിൽ പാടവും തോടും ഒന്നാകും. അപ്പോൾ സ്‌കൂളിൽ പോകില്ല. പെരുമഴ നോക്കിയങ്ങനെ ഉമ്മറത്തിരിക്കും. ആ ഇരിപ്പിൽ കണ്ട ദിവാസ്വപ്‌നങ്ങളാണ് എന്റെ ഭാവനാലോകത്തിന്റെ അടിത്തറയായി വളർന്നത്.
ഈ ഓർമകളിലൂടെ നടക്കാൻ വേണ്ടിയാണ് ഞാൻ ഗോവിന്ദ മെമ്മോറിയൽ സ്‌കൂളിലേക്ക് ചെന്നത്. മറുപടി പ്രസംഗത്തിൽ പ്രധാനമായും രണ്ടുപേരെയാണ് ഞാൻ ഓർമിച്ചത്. ഒന്ന് രാധ ടിച്ചറെ. അവർ സ്‌കൂളിലെ ടീച്ചറായിരുന്നില്ല. ഞാനവിടെ പഠിക്കുന്ന കാലത്ത് ലേഡീ ടീച്ചർമാർ ആരുമില്ലായിരുന്നു. രാധ ടീച്ചർ എന്റെ നഴ്‌സറി ടീച്ചറായിരുന്നു. മാത്യേമ്മയുടെ വീടിന്റെ എതിർവശത്ത് സ്‌കൂളിന്റെ ഏറ്റവും അയൽപക്കമായ എടത്തൊടി ക്കാരുടെ മുറ്റത്ത് ഇലഞ്ഞിമരച്ചുവട്ടിലായിരുന്നു ആ നഴ്‌സറി. ഇലഞ്ഞിപ്പൂമണമുള്ള നഴ്സറി. ഇരുന്ന് ആടാനുള്ള മരക്കുതിരയും താറാവും ഒരുപാട് കളിപ്പാട്ടങ്ങളുമുള്ള നഴ്സറി. അവിടെയായിരുന്നു രാധ ടീച്ചർ. എപ്പോഴും ചിരിക്കുന്ന രാധ ടീച്ചർ കഥ പറയുന്ന രാധ ടീച്ചർ. പാട്ടുപാടുന്ന രാധ ടീച്ചർ. എടത്തൊടിയുടെ മുറ്റത്ത് വളരെക്കുറച്ചു കാലമേ അത് പ്രവർത്തിച്ചിട്ടുള്ളൂ. പിന്നീട് കുന്നിൻമുകളിലെ ബാലവാടി കെട്ടിടത്തിലേക്ക് മാറി. അത് അങ്കൺവാടിയായി ഇപ്പോഴും നിലനിൽക്കുന്നു.

ആ അങ്കൺവാടിയിൽ രാധ ടീച്ചർ ഇപ്പോഴും കഥപറഞ്ഞ് കുട്ടികളെ ഉണർത്തുകയാണെന്നും അറിഞ്ഞു. രാധ ടീച്ചറെക്കുറിച്ച് ഒത്തിരി ഓർമകൾ ഞാൻ പങ്കിട്ടു.അയ്യപ്പനെക്കുറിച്ചും ഞാൻ പ്രസംഗത്തിൽ ചിലതു പറഞ്ഞിരുന്നു. അയ്യപ്പൻ എന്റെ സഹപാഠിയായിരുന്നു. തൊപ്പിക്കുട വെച്ചാണ് അയ്യപ്പൻ വരിക. എന്നാൽ ഉപ്പുമാവ് വാങ്ങാനായി അവൻ കൊണ്ടുവരുന്ന പാത്രം സ്റ്റീലിന്റേതായിരുന്നു. അതിന്റെ വക്ക് പൊട്ടിയിരുന്നുവെങ്കിലും അക്കാലത്ത് സ്‌കൂളിൽ മറ്റാർക്കും സ്റ്റീൽ പാത്രമില്ലായിരുന്നു. അയ്യപ്പൻ മനോഹരമായ കാശാവൽപമ്പരം ഉണ്ടാക്കിയിരുന്നതും ഓർമയുണ്ട്. പമ്പരം വായുവിൽ തിരിച്ച് കൈവെള്ളയിലെടുക്കാൻ വല്ലാത്ത മിടുക്കുണ്ടായിരുന്നു അയ്യപ്പന്. അവന്റെ കൈവെള്ളയിൽ പമ്പരം തിരിയുന്നത് ഏറെ അത്ഭുതത്തോടെയാണ് നോക്കി നിൽക്കാറുള്ളത്.

പ്രസംഗം കഴിഞ്ഞ് സ്റ്റേജിൽനിന്ന് താഴേക്കിറങ്ങിയപ്പോൾ സഹപാഠികളും അവരുടെ മക്കളുമൊക്കെ പരിചയം പുതുക്കാൻ വന്നു. അവർക്കിടയിൽ രാധ ടീച്ചർ. തലനരച്ചെങ്കിലും ചിരിക്ക് യൗവനം തന്നെ. പ്രസംഗം ടീച്ചർ കേട്ടിരുന്നു. എന്റെ കൈപ്പത്തിയിൽ ടീച്ചർ അമർത്തിപ്പിടിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. കൈപ്പത്തിയിലേക്ക് ഇറ്റുവീണ കണ്ണീരിന്റെ ചൂടും ഞാനറിഞ്ഞു. കുട്ടികളുടെ കലാപരിപാടികൾക്കായി അവരെ ഒരുക്കാനും പരിശീലിപ്പിക്കാനും രാധ ടീച്ചർ ഇപ്പോഴുമുണ്ട്. നാല് പതിറ്റാണ്ടിനു മുമ്പത്തെ എന്റെ നഴ്സറി ടീച്ചർക്ക് വയസ്സാവുന്നതേയില്ല.”സന്തോഷായി രാധ ടീച്ചർക്ക്.’ അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. കണ്ണീരുനിറഞ്ഞ ചിരിയിലൂടെ ഇലഞ്ഞിപ്പൂവിന്റെ മണം പരക്കുന്നു.
ആനന്ദന്റെ വീട്ടിൽ വർത്തമാനം പറഞ്ഞിരിക്കെ കറുത്തു മെലിഞ്ഞ ഒരാൾ എന്നെ കാണാൻ വന്നു. പരാധീനതകളിലൂടെ കടന്നുപോകുന്ന ഗൃഹസ്ഥന്റെ ദൈന്യമാണ് ഭാവം. അയാൾ വന്ന് എന്നോട് ചോദിച്ചു.
“മനസ്സിലായോ സുരേന്ദ്രന്?’

ആ കണ്ണുകളിലേക്ക് നിമിഷങ്ങളോളം ഞാൻ നോക്കി. പൊടുന്നനെ ആ കണ്ണുകളിൽ നിന്ന് ഒരു കൈപ്പത്തി നീളുന്നു. അതിൽ ഒരു കാശാവൽപമ്പരം തിരിയുന്നു. അയ്യപ്പൻ!എന്റെ സഹപാഠിയെ ആശ്ലേഷിക്കുമ്പോൾ എനിക്ക് സങ്കടവും സന്തോഷവും സമ്മിശ്രമായി പറയാനാകാതെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. പിന്നെയും അയ്യപ്പനെയും കൂട്ടി രാധ ടീച്ചറുടെ അടുക്കൽ ഞാൻ പോയിരുന്നു. ഹൃദ്യമായ അനുഭവങ്ങൾ അപ്പോഴും അവർ പങ്ക് വെക്കുകയുണ്ടായി. അങ്ങനെയുള്ള ഗൃഹാതുരതയുണർത്തുന്ന അനുഭവങ്ങളുടെ ലോകത്തായിരുന്നു എന്റെ പ്രൈമറി വിദ്യാലയ കാലം.

Latest