Connect with us

Kerala

ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് എസ് രാജേന്ദ്രന്‍; മറുകണ്ടം ചാടിയേക്കുമെന്ന് സൂചന

വേണമെങ്കില്‍ ഇങ്ങനെയൊക്കെ പാര്‍ട്ടിയില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്

Published

|

Last Updated

മൂന്നാര്‍  | ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രന്‍. ചര്‍ച്ച നടത്തിയ കാര്യം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാര്‍ട്ടി സസ്പന്‍ഡ് ചെയ്തയാളാണ് എസ് രാജേന്ദ്രന്‍. ബിജെപിയുടെ പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും ഫോണില്‍ സംസാരിച്ചുവെന്നും രാജേന്ദ്രന്‍ പറഞ്ഞു. സിപിഎം സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറിച്ചു ചിന്തിക്കേണ്ടിവരുമെന്ന് രാജേന്ദ്രന്‍ സൂചിപ്പിച്ചു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയ വിവരം എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചതാണ്. ഒരുമിച്ച് പോകണമെന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി.

തന്റെ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കിയില്ല. പാര്‍ട്ടിയുമായി ശത്രുതാ മനോഭാവം തനിക്കില്ല. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന പ്രചാരണം നിലവില്‍ വസ്തുതയില്ലാത്തതാണ്. സംസ്ഥാനത്തിന് പുറത്തുള്ള ബിജെപി നേതാവാണ് വീട്ടില്‍ വന്നത്. വേണമെങ്കില്‍ ഇങ്ങനെയൊക്കെ പാര്‍ട്ടിയില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. മൈക്കിലൂടെ പ്രസംഗിച്ച് മാത്രം നടന്ന ഒരു വ്യക്തി ഈ പാര്‍ട്ടിയുടെ മറവില്‍ എന്തും ചെയ്യാമെന്ന് വന്നാല്‍, വ്യക്തിപരമായി തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തോല്‍ക്കാന്‍ മനസ്സുണ്ടാകില്ല. പാര്‍ട്ടിയുടെ മുമ്പില്‍ ആയിരം വട്ടം തോല്‍ക്കാം. എന്നാല്‍ ഒരു വ്യക്തിയുടെ മുമ്പില്‍ തോല്‍ക്കാന്‍ ഒരാള്‍ക്കും മനസ്സുണ്ടാകില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.