Connect with us

KINFRA PARK

രാമനാട്ടുകര നോളജ് പാർക്ക്: 11 വർഷം നീണ്ട തർക്കങ്ങൾക്ക് പരിഹാരം

നഷ്ടപരിഹാരത്തുകയിൽ തീരുമാനമായി. 2020 ജനുവരി വരെയുള്ള പലിശ നൽകും

Published

|

Last Updated

തിരുവനന്തപുരം | രാമനാട്ടുകരയിൽ സ്ഥാപിക്കുന്ന കിൻഫ്ര നോളജ് പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരമായി. നഷ്ടപരിഹാരത്തുക സംബന്ധിച്ച് ഇന്നലെ ചേർന്ന മന്ത്രിതല യോഗത്തിലാണ് അന്തിമ ധാരണയായത്. ഇതോടെ 11 വർഷം നീണ്ട നിയമ വ്യവഹാരങ്ങൾക്കും തർക്കങ്ങൾക്കുമാണ് പരിഹാരമായിരിക്കുന്നത്. വ്യവസായ മന്ത്രി പി രാജീവ്, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് തർക്കം പരിഹരിക്കാനായി ആക്‌ഷൻ കൗൺസിൽ പ്രതിനിധികളുമായി ചർച്ച നടത്തിയത്.

യോഗത്തിലെ ധാരണയനുസരിച്ച് മീഡിയേഷൻ സെറ്റിൽമെന്റിൽ തീരുമാനിച്ചത് പ്രകാരം അഞ്ച് ശതമാനം കുറവു വരുത്തിയ നഷ്ടപരിഹാരത്തുകയോടൊപ്പം 2020 ജനുവരി 30 വരെയുള്ള പലിശയും സ്ഥലമുടമകൾക്ക് ലഭിക്കും.

കിൻഫ്ര നോളജ് പാർക്ക് സ്ഥാപിക്കുന്നതിന് 2007 ലാണ് രാമനാട്ടുകരയിൽ 80 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായത്. ഇതിൽ 77 ഏക്കർ സ്ഥലം 2010 ൽ ഏറ്റെടുത്തെങ്കിലും 96 സ്ഥലമുടകളുടെ നഷ്ടപരിഹാരത്തുക സംബന്ധിച്ച് തർക്കമുയരുകയും കേസ് കോടതിയിലെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഇത്രയും പേരുടെ കേസുകൾ മീഡിയേഷനിലൂടെ പരിഹരിക്കാനായി വിട്ടു. കോഴിക്കോട് ജില്ലാ മീഡിയേഷൻ സെന്റർ, അഞ്ച് ശതമാനം സ്ഥല വിലയും അഞ്ച് മാസത്തെ പലിശയും കുറവു ചെയ്ത് 96 കേസുകൾ തീർപ്പാക്കി.

വിവിധ കോടതികളിൽ നില നിന്ന കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് കഴിഞ്ഞ ആഗസ്റ്റ് 24ന് വ്യവസായ, പൊതുമരാമത്ത് മന്ത്രിമാർ പങ്കെടുത്ത് വീണ്ടും ചർച്ച നടത്തിയെങ്കിലും സ്ഥലമുടമകൾ മുൻനിലപാടിൽ നിന്ന് പിന്മാറിയതിനാൽ ഫലം കണ്ടിരുന്നില്ല. ഇതേതുടർന്നാണ് നോളജ് പാർക്ക് ലാൻഡ് ലൂസേഴ്‌സ് ആക്‌ഷൻ കമ്മിറ്റി പ്രതിനിധികളുമായി വീണ്ടും മന്ത്രിതല ചർച്ച നടത്തിയത്. ചർച്ചയിലെ ധാരണ പ്രകാരം 96 ഭൂവുടമകളും പ്രമേയം പാസ്സാക്കി രേഖകൾ കൈമാറുകയും ഡിസംബറിൽ നടക്കുന്ന അദാലത്തിലെ ധാരണയിൽ ഒപ്പുവെക്കുകയും ചെയ്യും. കിൻഫ്ര എം ഡി സന്തോഷ് കോശി തോമസും നോളജ് പാർക്ക് ലാൻഡ് ലൂസേഴ്‌സ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു.

Latest