Connect with us

National

ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാനായില്ല; വിദ്യാര്‍ഥിനിക്ക് റെയില്‍വെ 9.10 ലക്ഷം രൂപ നല്‍കാന്‍ വിധി

ബിഎസ് സി ബയോടെക്‌നോളജി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനായി ട്രെയിനില്‍ പോകാനായി സ്റ്റേഷനില്‍ എത്തിയെങ്കിലും ട്രെയിന്‍ രണ്ട് മണിക്കൂറിലധികം വൈകി.

Published

|

Last Updated

ന്യൂഡല്‍ഹി |  ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍നിന്ന് അനുകൂല ഉത്തരവുണ്ടായത്. 45 ദിവസത്തിനകം റെയില്‍വേ നഷ്ടപരിഹാരത്തുക നല്‍കണമെന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ 12 ശതമാനം പലിശ കൂടി ചേര്‍ത്ത് നല്‍കണമെന്നും ഉത്തരവിലുണ്ട്.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 2018 മെയ് ഏഴിനായിരുന്നു സംഭവം. ബിഎസ് സി ബയോടെക്‌നോളജി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനായി ട്രെയിനില്‍ പോകാനായി സ്റ്റേഷനില്‍ എത്തിയെങ്കിലും ട്രെയിന്‍ രണ്ട് മണിക്കൂറിലധികം വൈകി. ഇതോടെ വിദ്യാര്‍ഥിനിക്ക് പരീക്ഷ എഴുതാനായില്ല. തുടര്‍ന്നാണ് സമൃദ്ധി എന്ന വിദ്യാര്‍ഥിനി നിയമവഴി തേടിയത്.

യുവതിക്കുണ്ടായ നഷ്ടത്തിന് റെയില്‍വെയാണ് ഉത്തരവാദിയെന്നും ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കി.എന്‍ട്രന്‍സ് പരീക്ഷയ്ക്കായി സമൃദ്ധി ഒരുവര്‍ഷത്തോളം നീണ്ട പരിശീലനം നടത്തിയിരുന്നു. 2018 മെയ് ഏഴിന് ലഖ്നൗവിലായിരുന്നു പരീക്ഷ. ലഖ്നൗവിലേക്ക് പോകാനായി ബസ്തിയില്‍നിന്ന് ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ 11 ഓടെയാണ് ഈ ട്രെയിന്‍ ലഖ്നൗവില്‍ എത്തേണ്ടിയിരുന്നത്. 12.30 ആയിരുന്നു പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന സമയം. എന്നാല്‍, അന്നേദിവസം ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് രണ്ടരമണിക്കൂറോളം വൈകി. ഇതോടെ വിദ്യാര്‍ഥിനിക്ക് പരീക്ഷ എഴുതാനായില്ല

സംഭവത്തിന് പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ മുഖേന സമൃദ്ധി ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. കമ്മിഷന്‍ റെയില്‍വേ മന്ത്രാലയത്തിനും റെയില്‍വേ ജനറല്‍ മാനേജര്‍ക്കും സ്റ്റേഷന്‍ സൂപ്രണ്ടിനും നോട്ടീസ് അയച്ചു. എന്നാല്‍, നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. പിന്നീട് കമ്മിഷന്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടു. ട്രെയിന്‍ വൈകിയെന്നത് റെയില്‍വേ സമ്മതിച്ചെങ്കിലും ഇതിന് കൃത്യമായ വിശദീകരണം നല്‍കാനായില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്

 

---- facebook comment plugin here -----

Latest