Connect with us

Ongoing News

'ബി ജെ പി ദുർഭരണത്തിനെതിരെ നിർഭയം പോരാടുന്ന രാഹുൽ ഗാന്ധിക്ക് ഉവൈസിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല'

മുസ്ലിം വിഭാഗത്തിന്റെ കപട രക്ഷക വേഷം അണിഞ്ഞു തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചു ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കൽ ആണ് താങ്കൾ ചെയ്യുന്നത്.

Published

|

Last Updated

എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഉവൈസി എം പിയെ ബി ജെ പി ചാരനെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. രാഹുൽ ഗാന്ധി ആരാണെന്ന് ഉവൈസി ചോദിച്ചതാണ് പത്മജയെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധിയെ ഉവൈസി എന്ന ബിജെപി ചാരന് അറിയില്ലെന്നും കാരണം താങ്കളുടെ രാഷ്ട്രീയം മോദിക്കും യോഗി ആദിത്യ നാഥിനുമൊക്കെ അധികാരം ലഭിക്കാൻ വഴി ഒരുക്കൽ ആണെന്ന് താങ്കളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കുമ്പോൾ വ്യക്തമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണ രൂപത്തിൽ:

രാഹുൽ ഗാന്ധി ആരാണ് എന്ന് ചോദിക്കുന്നു അസദുദ്ദിൻ ഉവൈസി. രാഹുൽ ഗാന്ധിയെ ഉവൈസി എന്ന ബിജെപി ചാരന് അറിയില്ല. കാരണം താങ്കളുടെ രാഷ്ട്രീയം മോദിക്കും , യോഗി ആദിത്യ നാഥിനും ഒക്കെ അധികാരം ലഭിക്കാൻ വഴി ഒരുക്കൽ ആണെന്ന് താങ്കളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കുമ്പോൾ വ്യക്തമാണ്.

ബി ജെ പി വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയും ബി ജെ പി വിരോധിയായി അഭിനയിക്കുകയും ചെയ്ത് മുസ്ലിം വിഭാഗത്തിന്റെ കപട രക്ഷക വേഷം അണിഞ്ഞു തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചു ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കൽ ആണ് താങ്കൾ ചെയ്യുന്നത്. മഹാരാഷ്ട്രയിൽ താങ്കൾ ആ തന്ത്രം പയറ്റി. ബീഹാറിൽ താങ്കളുടെ മത്സരം ആണ് ബി ജെ പി സഖ്യ സർക്കാരിനെ അധികാരത്തിൽ കയറ്റിയത്. ബീഹാറിൽ മുസ്ലിം വോട്ടുകൾ ഉള്ള മേഖലകളിൽ ഒറ്റയ്ക്ക് മത്സരിച്ച് ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് നിരവധി സീറ്റുകൾ ആണ് ഉവൈസി ബി ജെ പി മുന്നണിക്ക് സംഭാവന ചെയ്തത്. അങ്ങനെ ആണ് അവിടെ ബി ജെ പി-നിതീഷ് സർക്കാർ അധികാരത്തിൽ വന്നത്. രാഹുൽ ഗാന്ധി മതേതരത്വത്തിന്റെ കാവൽ ഭടൻ ആണ്. വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് എതിരെ ഏറ്റവും ധീരമായി പോരാടുന്ന നേതാവാണ് രാഹുൽ ഗാന്ധി. അധികാരം ഉള്ളപ്പോൾ പ്രധാനമന്ത്രി ആകാതെ മാറി നിന്ന നിസ്വാർത്ഥനായ നേതാവ്. അധികാരം ഇല്ലെങ്കിലും സംഘപരിവാർ വർഗീയ ഫാസിസ്റ്റുകൾക്കെതിരെ, ബി ജെ പി ദുർഭരണത്തിനെതിരെ നിർഭയം പോരാടുന്ന രാഹുൽ ഗാന്ധിക്ക് ഉവൈസി എന്ന ബി ജെ പി ചാരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

Latest