Connect with us

National

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടരാം; അലഹബാദ് ഹൈക്കോടതി

മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നല്‍കിയ രണ്ട് ഹരജികളിലാണ് ഇന്ന് വിധി പറഞ്ഞത്.

Published

|

Last Updated

ലക്നോ| ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നല്‍കിയ രണ്ട് ഹരജികളിലാണ് ഇന്ന് വിധി പറഞ്ഞത്.

ജനുവരി 31നാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ വരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് മസ്ജിദ് കമ്മറ്റി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു.

ആരാധനക്ക് അനുമതി തേടി ഹിന്ദു മതസ്ഥരായ അഞ്ച് സ്ത്രീകളാണ്  ഹൈക്കോടതിയെ സമീപിച്ചത്. മസ്ജിദ് നില്‍ക്കുന്നിടത്ത് ശിവ ലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം അവകാശപ്പെട്ടിരുന്നു. എന്നാൽ കണ്ടെത്തിയത് നീരുറവയാണെന്നാണ് മുസ്ലിം പക്ഷം വ്യക്തമാക്കുന്നത്. 2022 ല്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുപക്ഷം അവകാശപ്പെടുന്ന വുസുഖാന സുപ്രീം കോടതി സീല്‍ ചെയ്തിരുന്നു.