Connect with us

International

ഇറാനിൽ ജയിലിൽ തീപിടുത്തം; നാല് മരണം, നിരവധി പേർക്ക് പരുക്ക്

ആഴ്ചകളായി ഇറാൻ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പിടിയിലാണ്

Published

|

Last Updated

ടെഹ്റാൻ | ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലുണ്ടായ തീപിടുത്തത്തിൽ നാല് തടവുകാർ മരിക്കുകയും 61 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇറാൻ വാര്ത്താ ഏജൻസി റിപ്പോര്ട്ട് ചെയ്തു. രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്നതിന് പേരുകേട്ട ജയിലാണ് എവിൻ ജയിൽ. ടെഹ്റാനിലെ അപകട സ്ഥലത്ത് തീയും പുകയും പടരുന്നതും വെടിയൊച്ചകളും സ് ഫോടനങ്ങളും കേൾക്കുന്നതും ഓൺലൈനിൽ പങ്കുവെച്ച വീഡിയോയിൽ കാണാം.

ആഴ്ചകളായി ഇറാൻ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പിടിയിലാണ്. 22 കാരിയായ കുർദിഷ് ഇറാനിയൻ മഹ്സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്ന്നാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞെങ്കിലും സദാചാര പോലീസ് മർദനമേറ്റാണ് മരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

ജയിലിലെ തീപിടുത്തത്തിന് ഈ പ്രക്ഷോഭങ്ങളുമായി ബന്ധമുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. നൂറുക്കണക്കിന് പ്രതിഷേധക്കാർ എവിൻ ജയിലിൽ കഴിയുന്നുണ്ട്.

ജയിലിൽ തീപ്പിടുത്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് ഇവിടെ തടവിൽ കഴിഞ്ഞിരുന്ന ഉന്നത രാഷ്ട്രീയ നേതാവിനെ വിട്ടയച്ചിരുന്നു. അതിനാൽ അധികൃതർ മനപ്പൂര്വ്വം തീയിട്ടതാണ് എന്ന ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇറാൻ മുൻ പ്രസിഡന്റ് അക്ബർ ഹാഷെമി റഫ്സഞ്ജനിയുടെ മകൻ മെഹ്ദി ഹാഷെമി റഫ്സഞ്ജനിക്കാണ് താൽക്കാലിക മോചനം നൽകിയത്.

---- facebook comment plugin here -----

Latest