Connect with us

omicron varient

ഒമിക്രോണ്‍ വകഭേദം; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും

പുതിയ വകഭേദത്തിന് മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകം ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്

Published

|

Last Updated

നിലവില്‍ ഉള്ളതില്‍ കൊവിഡിന്റെ ഏറ്റവും അപകടകാരിയായ വകഭേദമായി കരുതിപ്പോന്നിരുന്നത് ഡെല്‍റ്റ വകഭേദമായിരുന്നു. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വൈറസിന്റെ വകഭേദത്തോടെ കൂടുതല്‍ ഭീതിയിലും ജാഗ്രതയിലും ആഴ്ന്നിരിക്കുകയാണ് ലോകം. വിവിധ ലോകരാജ്യങ്ങള്‍ നിലവില്‍ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു.

ഇന്നലെ വൈകീട്ടോടെയാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 എന്ന വകഭേദത്തിന് ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന പേര് നല്‍കാന്‍ തീരുമാനിച്ചത്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയായിരക്കുമെന്ന് മാത്രമല്ല, നിലവിലെ വാക്‌സീനുകള്‍ ഇതിനെതിരെ പൂര്‍ണ്ണതോതില്‍ ഫലപ്രദമാകാന്‍ ഇടയില്ല എന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിലിവിലെ കൊവിഡ് വകഭേദങ്ങളേക്കാല്‍ പകര്‍ച്ചാ സാധ്യത കൂടുതലാണ് ഒമിക്രോണ്‍ വകഭേദത്തിന്. ഈ വകഭേദത്തിന്റെ ഉദ്ഭവത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ മൂന്ന് മടങ്ങ് കൊവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമ്പത് തവണയോളം ഈ വകഭേദത്തിന് ജനിതക മാറ്റം സംഭവിച്ചതായി വിദഗ്ധര്‍ പറയുന്നു.

ഇതുവരെ ഉണ്ടായിട്ടുള്ളവയില്‍ ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ലോകാരോഗ്യ സംഘടന ഒമിക്രോണിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പകരുവാനുള്ള ശേഷി കൂടുന്നതിനൊപ്പം പരിശോധനാ ഫലങ്ങളില്‍ കൃത്യത കുറയാനും വാക്‌സീനുകളില്‍ നിന്നുള്ള പ്രതിരോധ ശേഷി മറികടക്കാനും ചികിത്സയോട് മെല്ലെ പ്രതികരിക്കാനും കാരണമാവുമെന്ന് കരുതപ്പെടുന്നു. അതേസമയം, വകഭേദത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ വകഭേദത്തിന് മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകം ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്. മറ്റ് വകഭേദങ്ങള്‍ പോലെ ലക്ഷണങ്ങള്‍ ഇല്ലാതെയും ബാധയുണ്ടായേക്കാം.

രോഗ സാധ്യതയുള്ളവര്‍ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കുക, സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക് ഉപയോഗിക്കുക, സാനിറ്റൈസ് ചെയ്യുക, കൂടുതല്‍ ആളുകള്‍ വന്ന് ചേരുന്ന ഇടങ്ങളില്‍ വെന്റിലേഷന്‍ സാധ്യമാക്കുക എന്നിവ തന്നെയാണ് പുതിയ വകഭേദത്തേയും ഒരു കൈ അകലത്തില്‍ നിര്‍ത്താന്‍ ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.