Connect with us

Kerala

ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണമാല കവര്‍ന്ന നാടോടിസ്ത്രീകള്‍ പിടിയില്‍

സ്വര്‍ണം വിറ്റതായും കിട്ടിയ പണം മൂവരും പങ്കുവച്ചതായും സമ്മതിച്ചു

Published

|

Last Updated

പത്തനംതിട്ട | ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണമാല കവര്‍ന്ന നാടോടി സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ തമിഴ്‌നാട് വെള്ളാച്ചി ജൂലി (53), രാജപാളയം പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാള്‍(42) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് രാവിലെ മലയാലപ്പുഴ ദേവി ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ചാണ് വീട്ടമ്മയുടെ മാല പറിച്ചത്.

ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികളെന്നു സംശയിക്കുന്ന 3 സ്ത്രീകള്‍ വീട്ടമ്മയുടെ മുന്നിലും പിന്നിലുമായി നില്‍ക്കുന്നത് കണ്ടു. മൂന്നാം പ്രതി രതി, മധു, അനു എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ത്രീകള്‍ സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് വ്യക്തമായി. ഒന്നാം പ്രതി ജൂലിയെ തമിഴ്‌നാട് പൊള്ളാച്ചി കോട്ടൂര്‍ വച്ചും രണ്ടാം പ്രതി ജക്കമ്മാളെ പാലക്കാട് ചിറ്റൂര്‍ അഞ്ചാംമൈല്‍ വച്ചും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജക്കമ്മാളെ റെനോള്‍ട് ഇനത്തില്‍ പെട്ട കാറുമായാണ് പിടികൂടിയത്.  ഒന്നാംപ്രതി തൃത്താല,  വടക്കാഞ്ചേരി, നെന്മാറ പോലീസ് സ്റ്റേഷനുകളിലും രണ്ടാം പ്രതി പാലാരിവട്ടം, കൊടുങ്ങല്ലൂര്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ട്. സ്വര്‍ണം, ജയിലില്‍ കഴിയുന്ന രതി എന്നും മധു എന്നും അനു എന്നും അറിയപ്പെടുന്ന സ്ത്രീ മുഖേന വിറ്റതായും കിട്ടിയ പണം മൂവരും പങ്കു വച്ചതായും സമ്മതിച്ചു. 3,15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മുണ്ടക്കയം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന സമാന കുറ്റകൃത്യങ്ങളിലെ ഇവരുടെ പങ്കിനെപ്പറ്റി മലയാലപ്പുഴ പോലീസ് അന്വേഷണം നടത്തുകയാണ്. പത്തനംതിട്ട ഡിവൈ എസ് പി. എസ് അഷാദിന്റെ മേല്‍നോട്ടത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ്  പ്രതികളെ പിടികൂടിയത്. മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐമാരായ വി എസ് കിരണ്‍, ബി പ്രസന്നന്‍ പിള്ള, ഗ്രേഡ്  എസ് ഐ.  എ പി അജികുമാര്‍, എസ് സി പി ഓ അജിത് പ്രസാദ്, സി പി ഓമാരായ ജ്യോതിഷ് കുമാര്‍, ഡി അമല്‍രാജ്, എസ് അനില്‍, ആര്‍ അര്‍ജുന്‍, ആര്‍ അരുണ്‍ രാജ്, ആര്‍ വിഷ്ണുരാജ്, എം പ്രിയേഷ്, കെ ആര്‍ പ്രബീഷ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ സുബി, ശ്രീദേവി എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest