muslim league
മുസ്‌ലിം ലീഗ് അംഗങ്ങളിൽ പകുതിയിലധികം പേർ സ്ത്രീകൾ
പുരുഷ അംഗസംഖ്യ 49 ശതമാനം

കോഴിക്കോട് | മുസ്‌ലിം ലീഗ് അംഗത്വത്തിൽ പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ. മൊത്തം അംഗത്വമെടുത്തവരിൽ 51 ശതമാനമാണ് വനിതകളുളളത്. എന്നാൽ, 49 ശതമാനം മാത്രമാണ് പുരുഷ അംഗസംഖ്യ. ഈ വർഷം 24,33,295 പേരാണ് മുസ്‌ലിം ലീഗ് അംഗങ്ങളായത്.
2016ൽ 22 ലക്ഷമായിരുന്നു എണ്ണം. 2.5 ലക്ഷം പേരുടെ വർധനവുണ്ടായതായി സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. അംഗത്വമെടുത്തവരിൽ 61 ശതമാനം പേർ 35 വയസ്സിൽ താഴെയുള്ളവരാണ്. സംഘടനാ തിരഞ്ഞെടുപ്പിൽ ഒരാൾക്ക് ഒരു പദവി സംവിധാനം നടപ്പാക്കും. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ സംസ്ഥാന പ്രസിഡന്റിന്റെ പ്രത്യേക അധികാരത്തോടെ ചില ഇളവുകൾ വരുത്തും.
ശാഖാതലം മുതലുള്ള സംഘടനാ തിരഞ്ഞെടുപ്പ് മാർച്ച് നാലോടെ പൂർത്തിയാകും. കോഴിക്കോട്ട് ചേരുന്ന കൗൺസിലിൽ പുതിയ സംസ്ഥാന നേതൃത്വം അധികാരമേൽക്കും. 19 ഭാരവാഹികളും 21 അംഗ സെക്രട്ടേറിയറ്റും 75 അംഗ പ്രവർത്തക സമിതിയുമാണ് നിലവിൽ വരിക. ഈ മാസം 28 ഓടെ മുഴുവൻ ജില്ലകളിലും പുതിയ കമ്മിറ്റികൾ അധികാരമേൽക്കും. മാർച്ച് പത്തിന് ചെന്നൈയിലാണ് ദേശീയ സമ്മേളനം നടക്കുന്നത്.