Connect with us

Kerala

വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാന്‍ മോഹവിലക്ക് സ്ഥലം ഏറ്റെടുക്കും

സ്ഥലം ഏറ്റെടുക്കല്‍ അടക്കം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നല്‍കും

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാന്‍ മോഹവിലക്ക് സ്ഥലം ഏറ്റെടുക്കും. ക്ലോവര്‍ ലീഫ് മോഡല്‍ നിര്‍മ്മിതിക്ക് ദേശീയ പാത അതോറിറ്റി അനുമതി നല്‍കി. സ്ഥലം ഏറ്റെടുക്കല്‍ അടക്കം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നല്‍കും. തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാതയിലേക്കുള്ള കണക്റ്റിവിറ്റിയാണ് സര്‍വീസ് റോഡ് കൊണ്ട് ലക്ഷ്യമിടുന്നത്.

വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡും സര്‍വീസ് റോഡുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് നിര്‍മ്മിതി. ദേശീയപാതയോട് ചേരുന്ന ഭാഗത്താണ് ഗതാഗതം സുഗമാക്കുന്നതിന് ക്ലോവര്‍ ലീഫ് മാതൃകയില്‍ നിര്‍മ്മാണം നടത്തുന്നത്. തുറമുഖത്ത് നിന്നു ദേശീയ പാതയിലേക്കും റിംഗ് റോഡിലേക്കും പലവഴി ഗതാഗതം സുഗമമാക്കുന്നതാണ് ഈ മോഡല്‍.

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരം വരെ നീളുന്ന ഭൂഗര്‍ഭ റെയില്‍പാതക്കും പാരിസ്ഥിതിക സാമൂഹ്യ ആഘാത പഠനങ്ങള്‍ പൂര്‍ത്തിയാക്കി അംഗീകാരം ആയി. വിഴിഞ്ഞം തുറമുഖത്തു നിന്ന് കണ്ടെയ്‌നറുകള്‍ റോഡ്-റെയില്‍ മാര്‍ഗ്ഗം ചരക്ക് നീക്കം സാധ്യമാക്കുന്നതിനാണ് തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നത്.

കൊങ്കണ്‍ റെയില്‍ നല്‍കിയ പ്ലാനാണ് ഭൂഗര്‍ഭ റെയില്‍പാതക്ക് ഏറെ അനുയോജ്യമെന്ന് കണ്ടെത്തിയാണ് തുടര്‍ നടപടി. 10.7 കിലോമീറ്റര്‍ റെയില്‍ പാതയില്‍ 9.2 കിലോമീറ്ററും നിലവില്‍ റോഡിനടിയില്‍ നിര്‍മ്മിക്കുന്ന തുരങ്കം വഴിയാണ്. ബാക്കി വരുന്ന 20 ശതമാനം പണികള്‍ക്കായി 5.5 ഹെക്ടര്‍ ഏറ്റെടുക്കും. റെയില്‍ റോഡ് കണക്റ്റിവിറ്റികള്‍ പൂര്‍ത്തിയാകാന്‍ എടുക്കുന്ന കാലതാമസം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനും ബദല്‍ ക്രമീകരണങ്ങളുണ്ടാക്കുമെന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി അധികൃതര്‍ പറയുന്നത്. സര്‍വ്വീസ് റോഡ് സജ്ജമാക്കാനും ബാലരാമപുരം റെയില്‍വെ സ്റ്റേഷനില്‍ കണ്ടെയ്നര്‍ യാര്‍ഡ് സജ്ജമാക്കാന്‍ റെയില്‍വെയെ സമീപിക്കാനും തീരുമാനം ആയിട്ടുണ്ട്.

 

Latest